

2025-26ലേക്കുള്ള പുരുഷ-വനിതാ ടീമംഗങ്ങളുടെ വാർഷിക കരാറുകൾ പ്രഖ്യാപിച്ച് ബിസിസിഐ. പുതിയ വാർഷിക കരാറനുസരിച്ച് വിരാട് കോഹ്ലിയേയും രോഹിത് ശർമ്മയേയും എ ഗ്രേഡിൽ നിന്നും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി. മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്ന താരങ്ങളെ ഏറ്റവും ഉയർന്ന കാറ്റഗറിയിലുൾപ്പെടുത്തുക നയത്തെ തുടർന്നാണ് ടി20യിൽ നിന്ന് പിന്മാറിയ കോഹ്ലിയേയും രോഹിതിനേയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയത്.
അതേസമയം, ശുഭ്മാൻ ഗില്ലിനെ എ ഗ്രേഡിലേക്ക് ഉയർത്തിയിട്ടുണ്ട്. ഗില്ലിന് പുറമേ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് എ കാറ്റഗറിയിൽ ഇടംപിടിച്ചിരിക്കുന്നത്. വനിതാ വിഭാഗത്തിൽ സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ എന്നിവരാണ് എ കാറ്റഗറിയിൽ ഇടം നേടിയിരിക്കുന്നത്.
സമീപകാലത്തായി മോശം പ്രകടനമാണ് കാഴ്ച വെക്കുന്നതെങ്കിലും സഞ്ജു സാംസൺ സി ഗ്രേഡിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇഷാൻ കിഷൻ വാർഷിക കരാറിൽ ഇടം നേടിയിട്ടില്ല. നിലവിൽ 30 പുരുഷ താരങ്ങളും 21 വനിതാ താരങ്ങളുമാണ് വാർഷിക കരാറിൽ ഉൾപ്പെട്ടിട്ടുള്ളത്.