

ഡൽഹി: ഇന്ത്യ ആതിഥേയരാകുന്ന ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങളുടെ വേദികൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. കളിക്കാരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയെ തുടർന്നാണ് മത്സരവേദി മാറ്റണമെന്ന് ബിസിബി ആവശ്യപ്പെടുന്നത്. വിഷയം ചർച്ച ചെയ്യാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അടിയന്തര യോഗം വിളിച്ചിരുന്നു. എന്നാൽ യോഗത്തിൻ്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവയ്ക്കാൻ ബിസിബി അധ്യക്ഷൻ തയ്യാറായിട്ടില്ല.
നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളുടെ പേരിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതേ തുടർന്ന് 9.20 കോടി രൂപയ്ക്ക് മിനി താരലേലത്തിൽ കെകെആറിൽ എത്തിച്ച മുസ്തഫിസുർ റഹ്മാനെ വരുന്ന സീസണിൽ കളിപ്പിക്കില്ലെന്ന് ഉടമ ഷാരൂഖ് ഖാനും വ്യക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിൻ്റെ നാല് ലീഗ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസിയോട് ആവശ്യപ്പെടാൻ ബോർഡിനോട് നിർദേശിച്ചതായി സർക്കാർ ഉപദേഷ്ടാവ് ആസിഫ് നസ്റുൾ പറഞ്ഞു. "വിഷയം ഐസിസിയുടെ ശ്രദ്ധയിൽപ്പെടുത്തും. ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന് ഔദ്യോഗികമായി അഭ്യർഥിക്കാൻ ഞാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് നിർദേശിച്ചിട്ടുണ്ട്," ആസിഫ് നസ്റുൾ പറഞ്ഞു.
ടി20 ലോകകപ്പിൽ നാല് ലീഗ് മത്സരങ്ങളാണ് ബംഗ്ലാദേശ് കളിക്കുന്നത്. കൊൽക്കത്തയിൽ മൂന്ന് മത്സരങ്ങളും മുംബൈയിൽ ഒരു മത്സരവുമാണ് കളിക്കേണ്ടത്. ടൂർണമെൻ്റിന് ഒരു മാസം മാത്രം ശേഷിക്കെ മാറ്റം അസാധ്യമാണെന്ന് ബിസിസിഐ വൃത്തങ്ങൾ തറപ്പിച്ചു പറയുന്നുണ്ട്.
കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയും (ഫെബ്രുവരി 7), കൊൽക്കത്തയിൽ ഇറ്റലിക്കെതിരെയും (ഫെബ്രുവരി 9), കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെയും (ഫെബ്രുവരി 14), മുംബൈയിൽ നേപ്പാളിനെതിരെയും (ഫെബ്രുവരി 17) ആണ് ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ നടക്കേണ്ടത്.
ബംഗ്ലാദേശ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാനെതിരെ ആക്രമണവുമായി ബിജെപിയും ഹിന്ദു മഹാസഭയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ ഒഴിവാക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടത്.