

സൂപ്പര്‍ എട്ടിലെ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമായിരിക്കേ ഇന്ത്യന്‍ ടീമിന് വീണ്ടും തിരിച്ചടി. ഇന്ത്യന്‍ താരം റിങ്കു സിങ് അടിയന്തര സാഹചര്യത്തില്‍ ടീമില്‍ നിന്നും നാട്ടിലേക്ക് മടങ്ങി. പിതാവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് റിങ്കു നാട്ടിലേക്ക് മടങ്ങിയതെന്നാണ് സൂചന.
ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് റിങ്കുവിന്റെ പിതാവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച സിംബാബ്‌വെക്കെതിരായ മത്സരത്തിനായി ഇന്നലെയാണ് ഇന്ത്യന്‍ ടീം ചെന്നൈയിലെത്തിയത്. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
ചൊവ്വാഴ്ച രാവിലെയാണ് റിങ്കു നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിങ്കുവിന്റെ പിതാവ് വെന്റിലേറ്ററിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നടന്ന പരിശീലനത്തിനും റിങ്കു ഉണ്ടായിരുന്നില്ല.
റിങ്കുവിന്റെ അസാന്നിധ്യത്തില്‍ അക്‌സര്‍ പട്ടേലിന് അവസരം ലഭിച്ചേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ അക്‌സര്‍ പട്ടേല്‍ കളിച്ചിരുന്നില്ല. അക്‌സറിനെ ഉള്‍പ്പെടുത്താത്തതിൽ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.