

വിശാഖപട്ടണം: വനിതാ ലോകകപ്പിൽ വിജയവഴിയിൽ തിരിച്ചെത്താൻ ഇന്ത്യ ഇന്ന് ഇറങ്ങും. സൂപ്പർ പോരിൽ കരുത്തരായ ഓസ്ട്രേലിയ ആണ് ഹർമൻപ്രീതിൻ്റെയും സംഘത്തിൻ്റെയും എതിരാളികൾ. മത്സരം വൈകിട്ട് മൂന്നിന് വിശാഖപട്ടണത്ത് നടക്കും.
നിലവിൽ അഞ്ച് പോയിൻ്റുമായി ഓസീസ് രണ്ടാം സ്ഥാനത്തും നാല് പോയിൻ്റുമായി ഇന്ത്യ നാലാം സ്ഥാനത്തുമാണ്. അതേസമയം, ഇന്നലെ ശ്രീലങ്കയെ ഇംഗ്ലണ്ട് 89 റൺസിൻ്റെ വൻ മാർജിനിൽ പരാജയപ്പെടുത്തി പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇംഗ്ലീഷ് പടയുടെ കുതിപ്പ്.
ടോസ് നേടിയ ശ്രീലങ്ക ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയാണ് ചെയ്തത്. എന്നാൽ നാറ്റ് സ്കൈവർ ബ്രണ്ടിൻ്റെ (117) തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 253 റൺസെടുത്തു. 254 റൺസിൻ്റെ വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ശ്രീലങ്കൻ വനിതകൾ 45.4 ഓവറിൽ 164 റൺസിന് ഓൾഔട്ടായി.
നാലു വിക്കറ്റെടുത്ത സോഫി എക്ലെസ്റ്റോൺ ആണ് ലങ്കൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. നാറ്റ് സ്കൈവർ ബ്രണ്ടും രണ്ട് വിക്കറ്റെടുത്തു. 35 റൺസെടുത്ത ഹസിനി പേരേരയാണ് ശ്രീലങ്കൻ നിരയിലെ ടോപ് സ്കോറർ.