
വിശാഖപട്ടണം: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ചരിത്രത്തിലേക്ക് ചുവടുവച്ച് ശുഭ്മാൻ ഗില്ലിൻ്റെ യുവ ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
അഞ്ചാം ദിനം സായ് സുദർശൻ്റെ (39) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 35.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്ത് ഇന്ത്യ അനായാസം മത്സരം പൂർത്തിയാക്കി. സ്കോർ, വിൻഡീസ് 248 & 390 (ഫോളോഓൺ). ഇന്ത്യ 518/5 ഡിക്ലയേർഡ് & 124/3.
ഒരേ എതിരാളികൾക്കെതിരെ തുടർച്ചയായ 10 ടെസ്റ്റ് പരമ്പര വിജയമെന്ന ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോർഡ് നേട്ടത്തിനൊപ്പം എത്താനും ഇന്ത്യൻ ടീമിന് കഴിഞ്ഞു. 2002 മുതൽ 2025 വരെയുള്ള കാലയളവിലാണ് ഇന്ത്യയുടെ അപരാജിത കുതിപ്പ്. നേരത്തെ 1998 മുതൽ 2024 വരെ വെസ്റ്റ് ഇൻഡീസിനെതിരെ തുടർച്ചയായ 10 ടെസ്റ്റ് പരമ്പര ജയങ്ങൾ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിനൊപ്പമാണ് ഗില്ലും കൂട്ടരും എത്തിയത്.
രണ്ടാം ടെസ്റ്റിലെ പ്ലേയർ ഓഫ് ദി മാച്ചായി കുൽദീപ് യാദവും, ടെസ്റ്റ് പരമ്പരയിലെ താരമായി രവീന്ദ്ര ജഡേജയും തെരഞ്ഞെടുക്കപ്പെട്ടു. വിൻഡീസിൻ്റെ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റെടുത്ത കുൽദീപ് രണ്ടാമിന്നിങ്സിലും മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കോച്ച് ഗൗതം ഗംഭീറിനുള്ള സമ്മാനം കൂടിയായി ഈ പരമ്പര നേട്ടം മാറി. പരിശീലകൻ ഗംഭീറിന് കീഴിൽ ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് പരമ്പര വിജയമാണിത്.
10 - ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് (2002-25)
10 - ദക്ഷിണാഫ്രിക്ക vs വെസ്റ്റ് ഇൻഡീസ് (1998-24)
9 - ഓസ്ട്രേലിയ vs വെസ്റ്റ് ഇൻഡീസ് (2000-22)
8 - ഓസ്ട്രേലിയ vs ഇംഗ്ലണ്ട് (1989-2003)
8 - ശ്രീലങ്ക vs സിംബാബ്‌വെ (1996-20)
നായകൻ ശുഭ്മാൻ ഗില്ലിന് കീഴിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. നേരത്തെ ഇംഗ്ലണ്ട് പരമ്പര 2-2ന് സമനിലയിൽ കലാശിച്ചിരുന്നു. കരീബിയൻ ടീമിനെതിരെ ഇന്ത്യയുടെ തുടർച്ചയായ 24ാം ടെസ്റ്റ് വിജയമാണ് വിശാഖപട്ടണത്തിലേത്. റോസ്റ്റൺ ചേസ് വിൻഡീസ് നായകനായ ശേഷം കളിച്ച അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം.
47 - ഇംഗ്ലണ്ട് v ന്യൂസിലൻഡ് (1930-75)
30 - ഇംഗ്ലണ്ട് v പാകിസ്ഥാൻ (1961-82)
29 - വെസ്റ്റ് ഇൻഡീസ് vs ഇംഗ്ലണ്ട് (1976-88)