'കളിക്കാനെത്തി പ്രാക്ടീസും തുടങ്ങിയപ്പോഴാണോ ഇല്ലെന്ന് പറയുന്നത്?' ഇന്ത്യയുടെ പിന്മാറ്റത്തെ വിമര്‍ശിച്ച് ഷാഹിദ് അഫ്രീദി

കായിക രംഗത്തു നിന്ന് രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തണമെന്നും അഫ്രീദി
Image: Instagram
Image: Instagram
Published on

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജൻഡ്സ് രണ്ടാം സീസണില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം അവസാന നിമിഷം ഒഴിവാക്കിയതില്‍ പ്രതികരണവുമായി പാക് മുന്‍ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദി. പാകിസ്ഥാനെതിരെ മത്സരിക്കാന്‍ ഒരുക്കമല്ലെന്ന് ഇന്ത്യന്‍ താരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഘാടകര്‍ക്ക് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.

നയതന്ത്ര പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടത്തുന്നതിനെ എതിര്‍ത്ത് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. ശിഖര്‍ ധവാന്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. യുവരാജ് സിങ്, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍ എന്നീ താരങ്ങളും മത്സരിക്കാന്‍ ഒരുക്കമല്ലെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതോടെയാണ് ഇന്നലെ നടക്കാനിരുന്ന മത്സരം ഉപേക്ഷിച്ചത്. വൈകാരികമായി പലരേയും വേദനിപ്പിക്കുമെന്നതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്നായിരുന്നു അറിയിപ്പ് വന്നത്. അവസാന നിമിഷത്തെ ഇന്ത്യയുടെ പിന്മാറ്റത്തിനെതിരെയാണ് ഷാഹിദ് അഫ്രീദി ഇപ്പോള്‍ തുറന്നടിച്ചത്.

Image: Instagram
കാത്തിരുന്ന എല്‍ ക്ലാസിക്കോ ഇല്ല; വേള്‍ഡ് ലെജന്‍ഡ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചു

കായിക രംഗത്തു നിന്ന് രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇംഗ്ലണ്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നമ്മളിവിടെ ക്രിക്കറ്റ് കളിക്കാനാണ് വന്നത്. ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ഞാന്‍ എന്നും ആവശ്യപ്പെട്ടത്. ഒരു കളിക്കാരന്‍ ആ രാജ്യത്തിന്റെ നല്ല അംബാസിഡറായിരിക്കണം, രാജ്യത്തിന് നാണക്കേട് ഉണ്ടാക്കുന്നവരാകരുത്.

പാകിസ്ഥാനെതിരെ മത്സരിക്കാന്‍ ഇന്ത്യ തയ്യാറല്ലായിരുന്നുവെങ്കില്‍ ഇവിടെ വരുന്നതിനു മുമ്പ് തന്നെ പറയണമായിരുന്നു. കളിക്കാനായി എത്തി, പ്രാക്ടീസും തുടങ്ങി. പെട്ടെന്ന് മത്സരിക്കില്ലെന്ന് പറയുമ്പോള്‍ ഒരു ദിവസം കൊണ്ട് എല്ലാം താളം തെറ്റുകയാണ്'.

രണ്ട് അയല്‍രാജ്യങ്ങളെ കായിക ഇനത്തിലൂടെ ഒന്നിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 'ആളുകളെ അടുപ്പിക്കുന്നതാണ് സ്‌പോര്‍ട്‌സ്, പക്ഷെ, രാഷ്ട്രീയത്തെ എല്ലാത്തിലും ഇടപെടാന്‍ അനുവദിച്ചാല്‍ നമ്മളെങ്ങനെ മുന്നോട്ടു പോകും? കൃത്യമായ ആശയവിനിമയം ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയേ ഉള്ളൂ. ഇവിടെ ക്രിക്കറ്റ് കളിക്കാന്‍ വന്നതാണ്, എല്ലാവരുമായും സൗഹൃദം പങ്കിടാനും കൂടിയുള്ള വേദിയാണിത്. പക്ഷെ, ഒരു കൂടയില്‍ ഒരു ചീഞ്ഞ മുട്ട ഉണ്ടെങ്കില്‍ അത് എല്ലാത്തിനേയും നശിപ്പിക്കും'. ഷാഹിദ് അഫ്രീദിയുടെ വാക്കുകള്‍.

അതേസമയം, ഫിക്‌സ്ചര്‍ അനുസരിച്ച് മത്സരം തുടരുമെന്ന് പാകിസ്ഥാന്‍ ചാംപ്യന്‍സ് മേധാവി കാമില്‍ ഖാന്‍ വ്യക്തമാക്കി. നോക്കൗട്ട് റൗണ്ടുകളില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നാല്‍ WCL തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടയില്‍, പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറാനുള്ള പ്രധാന കാരണം ഷാഹിദ് അഫ്രീദിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യക്കെതിരെ അഫ്രീദി നടത്തിയ പരാമര്‍ശങ്ങള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. താന്‍ കാരണമാണ് മത്സരം റദ്ദാക്കിയത് എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഗ്രൗണ്ടില്‍ പോലും ഇറങ്ങില്ലെന്നായിരുന്നു പാക് താരത്തിന്റെ പ്രതികരണം. ഷാഫിദ് അഫ്രീദി ക്രിക്കറ്റിന് മുന്നില്‍ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com