

ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരം ബഹിഷ്ക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി പാകിസ്ഥാൻ. ഐസിസിയുമായുള്ള ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് പാകിസ്ഥാൻ നിലപാട് മാറ്റിയത്. ഇതനുസരിച്ച് ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 15ന് തന്നെ നടക്കും. അന്തിമ തീരുമാനം സർക്കാർ പ്രഖ്യാപിക്കും എന്നും പിസിബി അധ്യക്ഷൻ വ്യക്തമാക്കി.
ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പാകിസ്ഥാൻ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇത് ടൂർണമെൻ്റിൻ്റെ വരുമാനത്തെ ബാധിക്കും എന്നുള്ളതിനാൽ ഐസിസി കടുത്ത സമ്മർദം പാകിസ്ഥാന് മേൽ ചുമത്തിയിരുന്നു. തുടർന്ന് കൂടുതൽ ആവശ്യങ്ങളുന്നയിച്ച് പാകിസ്ഥാൻ രംഗത്തെത്തി. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഞായറാഴ്ച പിസിബിയും ബിസിബിയുമായി ഐസിസി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യക്കെതിരായ ബഹിഷ്‌കരണത്തില്‍ നിന്ന് പിന്മാറാന്‍ മൂന്ന് ആവശ്യങ്ങളാണ് ലാഹോറില്‍ നടന്ന ത്രികക്ഷി യോഗത്തില്‍ പാകിസ്ഥാന്‍ മുന്നോട്ടു വെച്ചത്.
ബംഗ്ലാദേശിനുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കണം, ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയെങ്കിലും ബംഗ്ലാദേശിന് പങ്കാളിത്ത ഫണ്ടിൻ്റെ ഷെയര്‍ നല്‍കണം, ഭാവിയിലും ഐസിസി ഇവൻ്റുകള്‍ നടത്താനുള്ള അനുമതി നല്‍കണം എന്നിവയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍.കൂടാതെ ഇന്ത്യയുമായി മത്സരം നടക്കണമെങ്കിൽ താരങ്ങൾ തമ്മിൽ ഹസ്തദാനം ചെയ്യണമെന്നും ഹൈബ്രിഡ് മോഡൽ 2031 ലോകകപ്പ് വരെയാക്കണമെന്നും പിസിബി ആവശ്യമുന്നയിച്ചിരുന്നു.
ഇതിൽ അവസാന നിമിഷം പുറത്താക്കിയതിനാൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനുണ്ടായ നഷ്ടം പരിഹരിക്കണമെന്ന ആവശ്യവും ബംഗ്ലാദേശിൽ അടുത്ത ഐസിസി ടൂർണമെൻ്റ് നടത്തണമെന്ന ആവശ്യവും ഐസിസി അംഗീകരിച്ചിട്ടുണ്ട്. പാകിസ്ഥാൻ്റെ വരുമാന വിഹിതം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഐസിസി ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുമായി ദ്വിരാഷ്ട്ര പരമ്പര പുനരാരംഭിക്കണമെന്ന പാകിസ്ഥാൻ്റെ ആവശ്യം ഐസിസി പരിഗണിച്ചില്ല.