

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ സൗത്ത് ഇന്ത്യൻ ഡെർബി പോരാട്ടത്തിൽ തകർത്തടിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ബാറ്റിങ് നിര. സഞ്ജുവിൻ്റെ ചെന്നൈയ്ക്ക് മുന്നിൽ 251 റൺസിൻ്റെ വിജയലക്ഷ്യമാണ് ആർസിബിയുടെ ചെമ്പട ഉയർത്തിയത്. ടിം ഡേവിഡിൻ്റെയും (25 പന്തിൽ 70), ദേവ്ദത്ത് പടിക്കലിൻ്റെയും (29 പന്തിൽ 50) തകർപ്പൻ ഫിഫ്റ്റികളുടെ കരുത്തിൽ ആർസിബി നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 250 റൺസെടുത്തു.
ബെംഗളൂരുവിലെ എം. ചിന്നസ്വമി സ്റ്റേഡിയത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്‌ക്ക്‌വാദ് ആദ്യം ആതിഥേയരായ ആർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അവസാന ഓവറുകളിൽ ക്യാപ്റ്റൻ രജത് പടിദാറും (19 പന്തിൽ 48) ഡേവിഡിന് ഉറച്ച പിന്തുണയേകി.
ചെന്നൈ ബൗളർമാരിൽ എല്ലാവരും നല്ലോണം തല്ലുവാങ്ങിയപ്പോൾ, അൻഷുൽ കാംബോജും ജാമീ ഓവർട്ടണും ശിവം ദുബെയും ഓരോ വീതം വിക്കറ്റെടുത്തു. ദേവ്ദത്ത് പടിക്കലിനെ (29 പന്തിൽ 50) ജാമി ഓവർട്ടണും, ഫിൽ സോൾട്ടിനെ (30 പന്തിൽ 46) ശിവം ദുബെയും വിരാട് കോഹ്ലിയെ (18 പന്തിൽ 28) അൻഷുൽ കാംബോജും പുറത്താക്കി.
ഇന്നിങ്സിൻ്റെ തുടക്കത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ വിരാട് കോഹ്ലിയും ഫിൾ സോൾട്ടും ചേർന്ന് 37 റൺസെടുത്തു. സ്കോർ ബോർഡിൽ 93 റൺസ് പിറന്ന ശേഷമാണ് സോൾട്ട് പുറത്തായത്. 151 റൺസിലെത്തി നിൽക്കെയാണ് പടിക്കൽ പുറത്തായത്.