
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 252 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യൻ ടീമിൻ്റെ പ്രകടനത്തിൽ റിച്ച ഘോഷ് എന്ന വെടിക്കെട്ട് ബാറ്ററുടെ പ്രകടനം സമാനതകൾ ഇല്ലാത്തതായിരുന്നു. റിച്ച ഘോഷിൻ്റെ കരിയറിലെ ഏഴാമത്തെ അർധ സെഞ്ച്വറി പിറന്നത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഏറ്റവുമധികം തകർച്ച നേരിട്ട ഘട്ടത്തിലായിരുന്നു എന്നതാണ് ഏറെ പ്രധാനം.
ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ 55 റൺസെടുത്ത ഇന്ത്യ പിന്നീട് 102/6 എന്ന നിലയിൽ വൻ തകർച്ച നേരിടുമ്പോഴാണ് പതർച്ചയേതുമില്ലാതെ ബാറ്റു വീശി റിച്ച ഘോഷ് എന്ന സിലിഗുരിക്കാരി ഇന്ത്യൻ ഇന്നിങ്സിൻ്റെ നട്ടെല്ലായത്. 77 പന്തിൽ 11 ഫോറുകളും നാല് സിക്സറുകളും സഹിതം റിച്ച നേടിയത് സെഞ്ച്വറിയേക്കാൾ മഹത്വമുള്ളൊരു ഇന്നിങ്സായിരുന്നു.
ഓപ്പണർമാർ ഇരുവരും പുറത്തായതിന് പിന്നാലെ ഇന്ത്യൻ മധ്യനിര ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുന്നതാണ് വിശാഖ പട്ടണത്ത് കാണാനായത്. ഹർലീൻ ഡിയോൾ (13), ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് (9), ജെമീമ റോഡ്രിഗസ് (0), ദീപ്തി ശർമ (4) എന്നിവർ പൊരുതിനോക്കുക പോലും ചെയ്യാതെ കീഴടങ്ങി.
ഏകദിന ക്രിക്കറ്റിൽ ആയിരം റൺസെന്ന സുപ്രധാന നാഴികക്കല്ലും റിച്ചയുടെ ഈ ഇന്നിങ്സിൻ്റെ സവിശേഷതയായിരുന്നു. വാലറ്റക്കാരെ കാഴ്ചക്കാരാക്കി നിർത്തി ഒറ്റയാൾ പോരാട്ടമാണ് റിച്ച നടത്തിയത്. ലോകകപ്പിൽ എക്കാലവും ഓർത്തിരിക്കാവുന്ന വൻ തിരിച്ചുവരവായും ഈ ഇന്ത്യൻ ഇന്നിങ്സിനെ കാണാവുന്നതാണ്.
ആദ്യത്തെ 30 പന്തിൽ നിന്ന് 20 റൺസാണ് റിച്ച അടിച്ചെടുത്തത്. പിന്നീട് 47 പന്തുകളിൽ നിന്ന് 74 റൺസാണ് റിച്ച അടിച്ചുകൂട്ടിയത്. 53 പന്തുകളിൽ നിന്നാണ് കരിയറിലെ ഏഴാം ഫിഫ്റ്റി റിച്ച നേടിയത്. 49.5 ഓവറിൽ ടീം പുറത്താകുമ്പോഴും ഒരറ്റത്ത് പുറത്താകാതെ അവർ നിൽക്കുന്നുണ്ടായിരുന്നു.
2011 പുരുഷ ഏകദിന ലോകകപ്പിൽ വാംഖഡെയിൽ എം.എസ്. ധോണി നേടിയ (79 പന്തിൽ നിന്ന് 91), 2023 ഏകദിന ലോകകപ്പിൽ കെ.എൽ. രാഹുൽ ഓസ്ട്രേലിയക്കെതിരെ നേടിയ (115 പന്തിൽ നിന്ന് 97) എന്നീ മാച്ച് സേവിങ് ഇന്നിങ്സുകളോടാണ് റിച്ചയുടെ 94 റൺസ് പ്രകടനവും ചേർത്തുവെക്കാൻ കഴിയുക.