

ടി20 ലോകകപ്പിൽ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡിനെ നേരിടും. രാത്രി ഏഴിന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിന് മഴ ഭീഷണിയുമുണ്ട്.
ടൂർണമെൻ്റിൽ ഇതുവരെ തോൽവി അറിയാതെ, വമ്പന്മാരെ നിലംപരിശാക്കി എത്തുന്ന എയ്ഡൻ മാർക്രമിൻ്റെ പ്രോട്ടീസ് പടയ്ക്ക് ഇന്ന് അഗ്നിപരീക്ഷയാണ്. കന്നി കിരീടം സ്വപ്നം കണ്ട് എത്തുന്ന മിച്ചൽ സാൻ്റ്നറുടെ ബ്ലാക്ക് ക്യാപ്‌സിനെ ദക്ഷിണാഫ്രിക്കയ്ക്ക് മറികടക്കുക അത്ര എളുപ്പമല്ല.
ചരിത്രം പ്രോട്ടീസിനൊപ്പമാണ്. ടി20 ലോകകപ്പുകളിൽ ഇതുവരെ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടിയത് അഞ്ച് തവണയാണ്. നേർക്കുനേർ വന്നപ്പോഴെല്ലാം ന്യൂസിലൻഡിനെ മുട്ടുകുത്തിച്ച പാരമ്പര്യമാണ് പ്രോട്ടീസിനുള്ളത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോഴും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമാണ്. എന്നാൽ നോക്കൗട്ട് മത്സരങ്ങളിലെ സമ്മർദ്ദം അതിജീവിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിയുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ചോക്കേഴ്സ് എന്ന വിളിപ്പേര് ഈഡൻ ഗാർഡൻസിൽ കുഴിച്ചുമൂടാൻ ഉറച്ചാണ് മാർക്രവും സംഘവും വരുന്നത്.
കൊൽക്കത്തയിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്. 182 റൺസ് ശരാശരി സ്കോറുള്ള പിച്ചിൽ റൺമല തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ക്വിൻ്റൺ ഡീകോക്ക്, റിയാൻ റിക്കിൾട്ടൺ എന്നിവരുടെ വെടിക്കെട്ട് ഓപ്പണിങ്ങും, എയ്ഡൻ മാർക്രമിൻ്റെ കരുത്തും, ഡെവാൾഡ് ബ്രെവിസിൻ്റെയും ട്രിസ്റ്റൻ സ്റ്റബ്സിൻ്റെയും ഫിനിഷിങ്ങും ചേരുമ്പോൾ പ്രോട്ടീസ് നിര അതിശക്തമാകും.
എന്നാൽ ടിം സീഫർട്ടും ഫിൻ അലനും രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും അടങ്ങുന്ന ന്യൂസിലൻഡ് നിരയും ഒട്ടും പിന്നിലല്ല. മാറ്റ് ഹെൻറിയുടെയും സാൻ്റ്നറിൻ്റെയും ബൗളിങ് പ്രോട്ടീസിന് വെല്ലുവിളിയാണ്. മറുവശത്ത് ബൗളിങ്ങിൽ വിശ്വാസമർപ്പിക്കുന്നത് ലുംഗി എൻഗിഡിയിലും കോർബിൻ ബോഷിലുമാണ്.
ടൂർണമെൻ്റിൽ അപരാജിത കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് എത്തുമോ? അതോ 2015 ഏകദിന ലോകകപ്പ് ഫൈനലിലെ പോലെ പ്രോട്ടീസിനെ ന്യുസീലൻഡ് തകർത്തെറിയുമോയെന്ന് കാത്തിരുന്ന് കാണാം.