

റിയാദ്: 2020 മുതൽ സൗദി ഗവൺമെൻ്റിന് കീഴിലുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ ഉടമസ്ഥതയിലായിരുന്നു അൽ നസർ. ക്ലബ്ബിൻ്റെ മേജർ ഷെയർ സർക്കാർ വിഭാഗം വാങ്ങിക്കൂട്ടിയ ശേഷമാണ് വൻ പ്രതിഫലം നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോയെ അക്കൊല്ലം തന്നെ അവർ ടീമിലെത്തിച്ചത്. ഫുട്ബോൾ ഇതിഹാസം ടീമിലെത്തിയ ശേഷം 2021ലെ സൗദി സൂപ്പർ കപ്പ് ജേതാക്കളായത് മാത്രമാണ് റൊണാൾഡോയ്ക്ക് കീഴിൽ മുമ്പ് ക്ലബ്ബ് നേടിയ പ്രധാന ട്രോഫി.
എന്നാൽ ഇന്നലെ രാത്രി ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തിളങ്ങിയ മത്സരത്തിൽ ദമാക്ക് ക്ലബ്ബിനെ 4-1ന് തകർത്ത് സൗദി പ്രോ ലീഗ് ചാംപ്യന്മാരായി മാറിയിരിക്കുകയാണ് അൽ നസർ. രണ്ടാം സ്ഥാനക്കാരായ അൽ ഹിലാലിനെ (84) രണ്ട് പോയിൻ്റ് വ്യത്യാസത്തിൽ പിന്നിലാക്കിയാണ് അൽ നസർ (86) ലീഗ് കിരീടത്തിൽ മുത്തമിട്ടത്. സീസണിൻ്റെ അവസാന ഘട്ടത്തിൽ അൽ ഹിലാലിന് പുറമെ അൽ ആഹ്‌ലി (81), അൽ ഖദ്‌സിയാഹ് (77) എന്നിവരെല്ലാം കടുത്ത വെല്ലുവിളിയാണ് ഉയർത്തിയിരുന്നത്.
കിരീടം നേടാൻ ദമാക്കിനെതിരായ അവസാന മത്സരം ജയിക്കേണ്ടത് അൽ നസറിനെ സംബന്ധിച്ച് ഏറെ നിർണായകമായിരുന്നു. ലീഗിലെ 16ാം സ്ഥാനക്കാർക്കെതിരെ അനായാസ വിജയമാണ് അൽ നസർ നേടിയത്. സാദിയോ മാനെ (33), കിങ്‌സ്‌ലി കോമൻ (51), ക്രിസ്റ്റ്യാനോ റൊണാൾഡോ (62, 80) എന്നിവരാണ് ടീമിനായി ഗോളുകൾ നേടിയത്. ദമാക്കിനായി 57ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മൊർലായെ സില്ല ആശ്വാസ ഗോൾ നേടി.
എഎഫ്‌സി കപ്പ് റണ്ണറപ്പുകളായ നിരാശ മാറ്റാൻ ഇതോടെ ക്ലബ്ബിനായി. ക്ലബ്ബിൻ്റെ ചരിത്രത്തിലെ പതിനൊന്നാമത്തെ സൗദിപ്രോ ലീഗ് കിരീടവും ഇരുപതാമത്തെ കിരീട നേട്ടവുമാണിത്. നേരത്തെ 1974, 1975, 1980, 1981, 1989, 1994, 1995, 2014, 2015, 2019 എന്നീ വർഷങ്ങളിലാണ് അൽ നസർ സൗദി പ്രോ ലീഗ് കിരീടത്തിൽ മുത്തമിട്ടത്.