
യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിൻ്റെ 18കാരനായ വണ്ടർ കിഡ് ലാമിനെ യമാലിനെ നേരിടാനൊരുങ്ങുന്നതിന് മുമ്പേ, നാൽപതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പരാമർശങ്ങൾ ഏറ്റെടുത്ത് ആരാധകർ. താനും മകൻ ക്രിസ്റ്റ്യാനോ ജൂനിയറും ലാമിനെ യമാലിൻ്റെ കളി ഇഷ്ടപ്പെടുന്നവരാണെന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ വെളിപ്പെടുത്തിയിരിക്കുന്നത്.
"എൻ്റെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനേയും ലാമിനെ യമാലിനേയും കാണാൻ ഒരുപോലെയാണുള്ളത്. അവരുടെ നിറം, ഹെയർസ്റ്റൈൽ എല്ലാം സമാനമാണ്. മൂന്ന് വയസിൻ്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. എൻ്റെ മകനും എനിക്കും ലാമിനെ യമാലിനെ വളരെയധികം ഇഷ്ടമാണ്," പോർച്ചുഗീസ് നായകൻ പറഞ്ഞു.
"വളരെ മികച്ച രീതിയിലാണ് ലാമിനെ യമാൽ കളിക്കുന്നത്. തൻ്റെ കഴിവിൻ്റെ എല്ലാ ആനുകൂല്യവും അവൻ പ്രയോജനപ്പെടുത്തുന്നുണ്ട്. ആ കുട്ടി വളരട്ടെ, അവന് മേൽ അധിക സമ്മർദ്ദം നൽകാതിരിക്കൂ. അവൻ എന്താണോ അതായിരിക്കട്ടെ. നന്നായി തന്നെ വളരട്ടെ. അവന് മേലുള്ള സമ്മർദം ഇല്ലാതാക്കൂ. കഴിവിൻ്റെ കാര് കാര്യത്തിലാണെങ്കിൽ അവന് യാതൊരു കുറവുമില്ല," റൊണാൾഡോ പറഞ്ഞു.
"ബാലൺ ഡിയോർ പുരസ്കാരം ആർക്കാവും ലഭിക്കുകയെന്ന് എനിക്ക് ഇപ്പോൾ പറയാനാവില്ല. എൻ്റെ അഭിപ്രായത്തിൽ മികച്ച പ്രകടനം നടത്തി ചാംപ്യൻസ് ലീഗ് ജയിച്ച ടീമിലെ താരത്തിന് ബാലൺ ഡിയോർ നൽകണമെന്നാണ് പറയാനുള്ളത്. അതിൽ അഭിപ്രായ ഐക്യം ഉണ്ടാവണം എന്നില്ല," റോണോ പറഞ്ഞു.
"വ്യക്തിഗത അവാർഡുകളിൽ ഞാൻ അധികം വിശ്വസിക്കുന്നില്ല. കാരണം അതിന് പിന്നിൽ നടക്കുന്നത് എന്താണെന്ന് എനിക്ക് നന്നായി അറിയാം. ബാലൺ ഡിയോർ ചിലപ്പോൾ ലാമിൻ യമാൽ നേടാം, അല്ലെങ്കിൽ ഡെംബെലെയോ മറ്റു എമർജിങ് താരങ്ങളോ ആയേക്കാം. പക്ഷേ, വ്യക്തിഗത അവാർഡുകൾ അപ്രസക്തമാണ്," ക്രിസ്റ്റ്യാനോ പറഞ്ഞു.