

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്സിൽ മേധാവിത്വം തുടരാൻ പാലക്കാട്. നിലവിൽ 16 സ്വർണവുമായി പാലക്കാട് ഒന്നാം സ്ഥാനത്താണ്. നാലാം ദിനം 22 ഫൈനലുകളാണ് നടക്കാനുള്ളത്. 800 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും ജംപ്, ത്രോ ഇനങ്ങളിലും ഇന്ന് ഫൈനലാണ്. ഓവറോൾ ചാംപ്യൻഷിപ്പിൽ തിരുവനന്തപുരം മുന്നേറ്റം തുടരുകയാണ്. 1482 പോയിൻ്റുള്ള തിരുവനന്തപുരത്തിന് നിലവിൽ എതിരാളികള്‍ ഇല്ലാത്ത സാഹചര്യമാണുള്ളത്.
ഇന്നലെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 200 മീറ്റര്‍ വിഭാഗത്തിൽ നടന്ന ആറ് മത്സരങ്ങളില്‍ നാലിലും മീറ്റ് റെക്കോര്‍ഡ് പിറന്നു. 200 മീറ്റര്‍ മത്സരങ്ങളില്‍ സീനിയര്‍ ബോയ്‌സ്, ജൂനിയര്‍ ഗേള്‍സ്, ജൂനിയര്‍ ബോയ്‌സ്, സബ് ജൂനിയര്‍ ഗേള്‍സ് എന്നീ വിഭാഗങ്ങളിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിയത്.
സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ പാലക്കാടിൻ്റെ നിവേദ് കൃഷ്ണയും, ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കോഴിക്കോടിൻ്റെ ദേവനന്ദയും, ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആലപ്പുഴയുടെ ടി.എം. അതുലും, സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ പാലക്കാടിൻ്റെ എസ്. ആന്‍വിയുമാണ് റെക്കോര്‍ഡ് തിരുത്തിയത്. 100 മീറ്റര്‍ വിഭാഗത്തിലും നാല് പേരും സ്വര്‍ണം നേടിയിരുന്നു.
മലപ്പുറത്തിൻ്റെ ആദിത്യ അജി ട്രിപ്പിള്‍ സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഫോട്ടോ ഫിനിഷില്‍ ആയിരുന്നു ആദിത്യയുടെ നേട്ടം. 100 മീറ്ററിലും, 100 മീറ്റര്‍ ഹര്‍ഡില്‍സിലും ആയിരുന്നു നേരത്തെ ആദിത്യ സ്വര്‍ണം നേടിയത്.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിൻ്റെ സഞ്ജയ് സ്വര്‍ണം നേടി. സഞ്ജയ്, നിവേദ് കൃഷ്ണ, ടി.എം. അതുല്‍, ദേവനന്ദ എന്നിവര്‍ സ്പ്രിൻ്റ് ഡബിളും സ്വന്തമാക്കി. അത്ലറ്റിക് വിഭാഗത്തില്‍ 16 സ്വര്‍ണവുമായി 134 പോയിൻ്റോടെ പാലക്കാടാണ് ഒന്നാമത്. 10 സ്വര്‍ണവുമായി 106 പോയിൻ്റോടെ മലപ്പുറം രണ്ടാമതാണ്. അക്വാട്ടിക്സില്‍ ചാംപ്യന്മാരായ തിരുവനന്തപുരം ഓവറോള്‍ കിരീടവും ഉറപ്പിച്ചു.