

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം സോഹോ മെയില്‍ ആപ്പിലേക്ക് മാറി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജി-മെയില്‍ നിന്ന് സോഹോയിലേക്ക് മാറിയ വിവരം അമിത്ഷാ എക്‌സ് പോസ്റ്റിലൂടെയാണ് അറിയിച്ചത്. amitshah.bjp@ http://zohomail.in എന്നാണ് ആഭ്യന്തരമന്ത്രിയുടെ പുതിയ മെയില്‍ ഐഡി.
ജിമെയിലിനും മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കിനും പകരമായി ഉപയോഗിക്കാവുന്ന ഇന്ത്യന്‍ മെയില്‍ പ്ലാറ്റ്‌ഫോമാണ് സോഹോ മെയിൽ. ക്ലൗഡ് അധിഷ്ഠിത ബിസിനസ് സോഫ്റ്റ്‌വെയർ നിര്‍മ്മിക്കുന്ന കമ്പനിയാണ് സോഹോ കോര്‍പ്പറേഷന്‍. ചെന്നൈ ആസ്ഥാനമാക്കി 1996 ശ്രീധര്‍ വെംബു, ടോണി ജി. തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഈ സംരഭത്തിന് തുടക്കമിട്ടത്.
വാട്‌സ്ആപ്പിന് ബദലായി ഇന്ത്യന്‍ നിര്‍മിത മെസേജിങ് ആപ്പ് ആയ അറട്ടൈയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനു പിന്നാലെയാണ് സോഹോ മെയിലിനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ. സോഹോ വികസിപ്പിച്ചതാണ് അറട്ടൈ ആപ്പും. അമിത് ഷാ സോഹോയിലേക്ക് മാറിയെന്ന് അറിയിച്ചതിനു പിന്നാലെ ശ്രീധര്‍ വെംബു പങ്കുവെച്ച എക്‌സ് പോസ്റ്റും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്.
ഇരുപത് വര്‍ഷമായി സോഹോയ്ക്കു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്ക് ഈ നിമിഷം സമര്‍പ്പിക്കുന്നുവെന്നാണ് വെംബു പ്രതികരിച്ചത്. ഈ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള അവരുടെ പ്രയത്‌നത്തിന്റെ ഫലമാണിത്. അവരുടെ വിശ്വാസം ശരിയാണെന്ന് തെളിയിക്കപ്പെട്ടുവെന്നും വെംബു പറഞ്ഞു.
സോഹോയുടെ ഓഫീസ് സോഫ്റ്റ് വെയര്‍ സ്യൂട്ടിലേക്ക് മാറുകയാണെന്ന് കഴിഞ്ഞ മാസം ഐടി മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയവും മൈക്രോസോഫ്റ്റ് ഓഫീസും ഗൂഗിള്‍ വര്‍ക്ക് സ്‌പേസും ഉപേക്ഷിച്ച് സോഹോ പ്ലാറ്റ്‌ഫോമിലേക്ക് മാറിയതായി അറിയിച്ചിരുന്നു.