

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ ഡിസംബറിലാണ് 2 ബില്യൺ ഡോളർ മൂല്യം വരുന്ന എഐ മാനുസ് ഏറ്റെടുക്കുന്നതായി മെറ്റ പ്രഖ്യാപിച്ചത്. എന്നാൽ തിങ്കളാഴ്ച പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് ബീജിങ്ങിലെ നാഷണൽ ഡെവലപ്പ്മെൻ്റ് ആൻഡ് റിഫോം കമ്മീഷൻ ഏറ്റെടുക്കൽ സംബന്ധിച്ച വിദേശ നിക്ഷേപം വിലക്കിയതായും ഇടപാടുകാർ പിൻവാങ്ങണം എന്ന് ആവശ്യപ്പെട്ടതായും അറിയിച്ചു. നിയമപരമായാണ് ഇടപാടുകൾ നടന്നതെന്നും അന്വേഷണത്തിനൊടുവിൽ ഉചിതമായ പരിഹാരം കണ്ടെത്താനാവുമെന്ന് കരുതുന്നതായും മെറ്റ വക്താവ് അറിയിച്ചു.
മാസങ്ങൾ നീണ്ട വിശദമായ പരിശോധനയ്ക്ക് ഒടുവിലാണ് മനുസ് ഏറ്റെടുക്കുവാനുള്ള മെറ്റയുടെ തീരുമാനം ചൈനീസ് റെഗുലേറ്ററുകൾ തടഞ്ഞത്. മറ്റു എഐ ഡെവലപ്പർമാരിൽ നിന്നും വ്യത്യസ്തമായി സ്വയം ഭരണാധികാരമുള്ള ഏജൻ്റായി നിലനിൽക്കുമെന്ന് മനുസ് പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താവിനു ആവശ്യമായ മറുപടി ലഭിക്കുന്നതിന് ആവർത്തിച്ചു ചോദ്യങ്ങൾ ചോദിക്കേണ്ടി വരുന്ന മറ്റു ചാറ്റ്ബോട്ടുകളിൽ നിന്നും വ്യത്യസ്തമായി നിർദേശങ്ങൾ അനുസരിച്ച് സ്വതന്ത്രമായി സേവനങ്ങൾ പ്ലാൻ ചെയ്യാനും നടപ്പിലാക്കാനും പൂർത്തിയാക്കാനും മനുസിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനി സ്ഥാപിച്ചതും നേരത്തെ കേന്ദ്രീകരിച്ചിരുന്നതും ചൈനയിലായിരുന്നു. അതുകൊണ്ട് തന്നെ ഇത് ചൈനീസ് നിയമത്തിൻ്റെ നിയന്ത്രണത്തിന് കീഴിലാണ് വരുന്നത്. വിദേശ കമ്പനികളിലേക്കുള്ള കയറ്റുമതിയും വിൽപ്പനയുമടക്കം കനത്ത നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ടെക് മേഖലയിൽ ചൈനയ്ക്കുള്ളത്. മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിൻ്റെ വിൽപ്പനയ്ക്ക് ശേഷവും യു എസിൽ ടിക്ക് ടോക്ക് ലഭ്യമാക്കാനുള്ള ട്രംപിൻ്റെ ഡീലിന് ബീജിങിൻ്റെ അനുമതി വേണ്ടി വന്നത് അതുകൊണ്ടാണ്. മെറ്റയുടെ ഏറ്റെടുപ്പിൻ്റെ പുനഃപരിശോധന സമയത്ത് മനുസിൻ്റെ രണ്ട് സഹസ്ഥാപരെ രാജ്യം വിട്ടു പോകുന്നതിൽ നിന്നും ചൈന വിലക്കിയിരുന്നു.