തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കോൺഗ്രസ്-ബിജെപി ഡീൽ എന്ന് ആരോപണവുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം. അരുവിക്കരയിലും തിരുവനന്തപുരം സെൻട്രലിലും ബിജെപിയും കോൺഗ്രസും തമ്മിൽ ഡീൽ ഉണ്ടെന്നാണ് ആരോപണം. വി.എസ്. ശിവകുമാറിനെ സ്ഥാനാർഥിയാക്കാൻ തിരുവനന്തപുരവും അരുവിക്കരയും ബിജെപി ഒഴിച്ചിട്ടെന്നും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക് കിട്ടുന്നതിൽ വി.എസ്. ശിവകുമാർ രഹസ്യ ഡീലിന്റെ ഇടനിലക്കാരനായി എന്നും റഹീം ആരോപിച്ചു.
ബിജെപി വിരുദ്ധമായ എല്ലാ മതേതര വോട്ടുകളും ഞങ്ങൾ അഭ്യർത്ഥിക്കുമെന്ന് റഹീം പറഞ്ഞു. യുഡിഎഫിന് ബിജെപി ജയിക്കട്ടെ എന്ന മാനസികാവസ്ഥയാണെന്നും കെപിസിസി ആസ്ഥാനം ഇരിക്കുന്ന വട്ടിയൂർക്കാവിൽ പ്രചാരണത്തിന് കോൺഗ്രസിന് ആളില്ലെന്നും റഹീം പറഞ്ഞു.
മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചത് യുഡിഎഫിന് വേണ്ടിയാണെന്ന് റഹീം ആരോപിച്ചു. എസ്ഡിപിഐ വോട്ട് എവിടെയും സിപിഐഎമ്മോ എൽഡിഎഫോ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.