ആലപ്പുഴ: കായകുളത്ത് സിപിഐഎം നേതാക്കൾ പ്രവർത്തിച്ചില്ലെന്ന യു. പ്രതിഭയുടെ ആരോപണം തള്ളി ആലപ്പുഴ ജില്ലാസെക്രട്ടറി. തോൽവിയുടെ കാരണം മറ്റുള്ളവരുടെ തലയിൽ ഇടാൻ നോക്കേണ്ടെന്ന് ആർ. നാസർ വിമർശിച്ചു. പ്രതിഭ പറയുന്നത് അസംബന്ധമാണ്. സിപിഐഎം നേതാക്കൾ മികച്ച രീതിയിൽ തന്നെ പ്രവർത്തിച്ചെന്നും നാസർ കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്ന യു. പ്രതിഭയുടെ ആരോപണവും സിപിഐഎം ആലപ്പുഴ ജില്ലാസെക്രട്ടറി തള്ളി. എസ്എൻഡിപിക്കാർ എതിരെ നിന്നെങ്കിൽ അതിൻ്റെ കാരണം എന്താണെന്ന് മനസിലാക്കേണ്ടത് പ്രതിഭ ആണെന്ന് ആർ നാസർ വിമർശിച്ചു. രണ്ട് തവണ പ്രതിഭ ജയിച്ചത് എസ്എൻഡിപിയുടെ വോട്ട് കൊണ്ടാണെന്നും ആർ. നാസർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ചോർന്നു. എൽഡിഎഫിന് ചെയ്തുവെന്നും, ചെയ്യുമെന്നും പറഞ്ഞവരുടെ വോട്ട് കിട്ടിയില്ല. അതെല്ലാം യുഡിഎഫിനാണ് പോയത്. ഇതുപോലൊരു സാഹചര്യം മുൻപുണ്ടായിട്ടില്ലെന്നും ആർ. നാസർ പറഞ്ഞു. പാർട്ടിയുടെ ഭാഗത്ത് പിഴവുകൾ ഉണ്ടായിട്ടുണ്ടോയെന്നും ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽ പോരായ്മകൾ വന്നോ എന്നും എന്ന് വിശദമായിട്ട് പരിശോധിക്കുമെന്നും ആർ. നാസർ പറഞ്ഞു.
അതേസമയം കായംകുളത്തെ തോൽവിയിൽ സിപിഐഎമ്മിനകത്ത് പൊട്ടിത്തെറികൾ ഉടലെടുക്കുകയാണ്. നേതൃത്വത്തിനെതിരെ വിമർശനവുമായി പാർട്ടി അംഗങ്ങൾ പ്രതികരിച്ചിരുന്നു. പ്രതിഭയുടെ തോൽവി വർഷങ്ങളായി നേതാക്കൾ 'കാത്തുവച്ച പ്രതികാരം' എന്നാണ് പാർട്ടി അംഗങ്ങളുടെ സമൂഹ മാധ്യമക്കുറിപ്പുകൾ. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരു പറഞ്ഞാണ് വിമർശനം.
പ്രതിഭയെ തോൽപിക്കാൻ ഒരു വിഭാഗം സിപിഐഎം നേതാക്കൾ ശ്രമിച്ചു. ഏരിയ കമ്മിറ്റിയിലെ രണ്ടു പേർ ഒഴികെയുള്ളവർ തോൽവിക്ക് പിന്നിൽ പഞ്ചായത്തുകളിലും പാർട്ടി ശക്തി കേന്ദ്രങ്ങളിലും ബൂത്ത് കൺവെൻഷൻ നടന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിമാർ പ്രവർത്തിച്ചില്ല,പ്രസ്താവനകൾ വീടുകളിൽ എത്തിച്ചില്ല, പകുതിയോളം ബൂത്തുകളിൽ ബൂത്ത് കമ്മിറ്റി കൂടിയില്ല തുടങ്ങിയ കാര്യങ്ങളും വിമർശനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
പ്രചാരണത്തിന് ആവശ്യമായ ബോർഡുകളോ പോസ്റ്ററുകളോ പതിച്ചില്ല, അനൗൺസ്മെന്റ് വാഹനങ്ങൾ എത്തിയില്ല, വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പാർട്ടി നേതാക്കൾ ഇടപെട്ടില്ല. തെരഞ്ഞെടുപ്പ് ദിനത്തിൽ ബൂത്തിലിരിക്കാനും വോട്ടർമാരെ എത്തിക്കാനും പലയിടത്തും ആളില്ലായിരുന്നു എന്നും വിമർശകർ പറയുന്നു.