കണ്ണൂർ: എസ്‌ഡിപിഐ പിന്തുണ തേടി ആരുമായും ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നേമത്ത് പാർട്ടിയുടെ അറിവോടെ ഒരു ചർച്ചയുമുണ്ടായിട്ടില്ല. ജമാ അത്തെ ഇസ്ലാമിയുടെ കാര്യത്തിൽ വി.ഡി. സതീശൻ മറുപടി പറഞ്ഞാൽ, എസ്‌ഡിപിഐയുടെ വിഷയത്തിൽ മറുപടി പറയാമെന്നും ഗോവിന്ദൻ അറിയിച്ചു.
ധനരാജ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണ് എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന് വേണ്ടിയാണ് ആരോപണം ഉന്നയിക്കുന്നത്. ഇതിനൊക്കെ മറുപടി പറയേണ്ട ആവശ്യം സിപിഐഎമ്മിന് ഇല്ല. അഭിമന്യു ധീരനായ കമ്മ്യൂണിസ്റ്റായിരുന്നു എന്നും ആ രക്തസാക്ഷിത്വം ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.
കേരളത്തിൽ എൽഡിഎഫിന് അനൂകൂലമായ വലിയ മുന്നേറ്റമാണ് ഉണ്ടാകാൻ പോവുന്നത്. യുഡിഎഫ് കൈയിൽ വച്ചിരിക്കുന്ന മണ്ഡലങ്ങളിൽ പോലും എൽഡിഎഫ് വിജയിക്കും. 10 വർഷക്കാലം വർഗീയ സംഘർഷങ്ങളില്ലാത്ത നാടായി കേരളത്തെ മാറ്റാനായി എന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇക്കാലത്ത് ഒരു വികസന പ്രവർത്തനവും അനുവദിക്കാനാകില്ല എന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. ദേശീയ പാത വികസനത്തിലടക്കം ഈ നിലപാട് അവർ തുടർന്നിരുന്നു. 5080 കോടി രൂപയാണ് കിഫ്ബി വഴി കേരള സർക്കാർ ദേശീയപാത വികസനത്തിനായി നൽകിയത്. രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് എൽഡിഎഫിനെ കടന്നാക്രമിക്കുന്നു എന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
വയനാട്-ചൂരൽമലയ്ക്ക് വേണ്ടി പിരിച്ച ഫണ്ട് എവിടെയെന്ന് സതീശൻ പറഞ്ഞില്ല. പണി പൂർത്തിയാക്കിയാൽ കണക്ക് പറയുമെന്നാണ്. ആറ് മാസം കഴിഞ്ഞാലും അവിടെ പണി തുടങ്ങിയിട്ടില്ല. ഇതെല്ലാം ജനങ്ങളെ പറ്റിക്കാനുള്ള പ്രചാരണം ആണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ പാട്ടിൽ തന്നെ അദ്ദേഹത്തിൻ്റെ ഉത്തരമുണ്ട്. അത് കെ.സി. വേണുഗോപാലും യുഡിഎഫും ആണപ്പാ എന്നും ഗോവിന്ദൻ പറഞ്ഞു. ഇവിടെ വന്ന് പാട്ടു പാടുമ്പോൾ അതെല്ലാം ആചോലിക്കണം. കേരളം വ്യവസായ സൗഹൃദമല്ല എന്നിവർ ആരോപണം ഉന്നയിക്കുന്നു. 8 ലക്ഷം സംരഭകർക്ക് ജീവിതവും തൊഴിലും നൽകാൻ വ്യവസായ വകുപ്പിന് സാധിച്ചു എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കേരളത്തിൽ ബിജെപിയുമായി ഡീൽ ഉണ്ടാക്കിയതെന്ന് എല്ലാവർക്കും അറിയാം. തൃശൂരിൽ നടന്ന ഡീലിനെ കുറിച്ച് ആർക്കാണ് അറിയാത്തത്. കേരളത്തിൽ ബിജെപി ജയിക്കണമെങ്കിൽ കോൺഗ്രസിൻ്റെ സഹായം ലഭിക്കണം. നേമത്തും തൃശൂരും അതാണ് സംഭവിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ ജയിക്കാൻ 21 സ്ഥലത്ത് കോൺഗ്രസ് വോട്ട് മറിച്ചു എന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.