ASSEMBLY ELECTION 2026

എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് ആലോചിക്കും; സിപിഐഎം സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടി: പി.കെ. ശ്രീമതി

സ്ത്രീപക്ഷ നയങ്ങളുടെ തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തില്‍ വരുമ്പോള്‍ വനിതാ മുഖ്യമന്ത്രി എന്ന സാധ്യത പാര്‍ട്ടി പരിഗണിക്കും.

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് പാര്‍ട്ടി ഗൗരവമായി ആലോചിക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. സ്ത്രീപക്ഷ നയങ്ങളുടെ തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തില്‍ വരുമ്പോള്‍ വനിതാ മുഖ്യമന്ത്രി എന്ന സാധ്യത പാര്‍ട്ടി പരിഗണിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് മികച്ച പ്രാധാന്യം നല്‍കുന്ന പാര്‍ട്ടി സിപിഐഎം ആണെന്നും പി.കെ. ശ്രീമതി പറഞ്ഞു. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡണ്ട് കൂടിയായ പി.കെ. ശ്രീമതിയുടെ ഈ പ്രതികരണം.

'കഴിഞ്ഞ 10 വര്‍ഷമായി സ്ത്രീപക്ഷം ചേര്‍ന്നാണ് സര്‍ക്കാര്‍ പല പദ്ധതികളും നടപ്പാക്കിയത്. വനിതകള്‍ക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ഹള്‍ നടപ്പിലാക്കി. സ്ത്രീകള്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്താനുള്ള ഒരു വഴി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരും. അധികാരത്തില്‍ വന്നതിന് ശേഷം വനിതാ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാം,' എന്നാണ് പി.കെ. ശ്രീമതി പറഞ്ഞത്.

അതേസമയം തെരഞ്ഞെടുപ്പില്‍ വനിതകളുടെ പ്രാതിനിധ്യം ഏറെയില്ലെന്ന കാര്യം ശരിയാണെന്നും പികെ ശ്രീമതി പറഞ്ഞു. 140 മണ്ഡലങ്ങളില്‍ 10 ശതമാനം പോലും സീറ്റ് വനിതകള്‍ക്ക് ലഭിക്കുന്നില്ല. ഉറപ്പുള്ള സീറ്റുകളിലല്ല പല രാഷ്ട്രീയ പാര്‍ട്ടികളും വനിതകളെ മത്സരിപ്പിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസിനെക്കാളും ലീഗിനേക്കാളും വനിതകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്നും പി.കെ. ശ്രീമതി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വനിതകള്‍ക്ക് മത്സരിക്കാന്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്. എന്നാല്‍ നിയമസഭയിലും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. എല്‍ഡിഎഫില്‍ കൊടുക്കുന്ന പ്രാധാന്യം പ്രതിപക്ഷത്ത് വനിതകള്‍ക്ക് കൊടുക്കുന്നില്ലെന്നും പി.കെ. ശ്രീമതി കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT