

കോഴിക്കോട്: കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രിയുടെ ലേഖനം. മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരെ സഹായിക്കാൻ കോൺഗ്രസ് പാർട്ടി പിരിച്ച പണം എത്രയെന്നും ഏത് ബാങ്കിലാണ് ആ പണം ഉള്ളതെന്നും ചോദ്യം. മേപ്പാടിയിൽ വീട് നിർമാണത്തിനുള്ള അപേക്ഷ പോലും നൽകിയിട്ടില്ലെന്നും നിന്ന നിൽപ്പിൽ കള്ളം പറഞ്ഞ് തടി തപ്പുന്നവരെ നുണയൻ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്നും മുഖ്യമന്ത്രി ലേഖനത്തിൽ ചോദിക്കുന്നു. മരിച്ചവരെ പോക്കറ്റടിച്ചില്ലേ എന്നും മൃതദേഹത്തിൽ നിന്ന് പണം മോഷ്ടിക്കുന്നവരെ വിളിക്കുന്ന പേര് ആരെയും വിളിക്കരുതെന്ന് തനിക്കുണ്ടെന്നുമാണ് ലേഖനത്തിലൂടെ മുഖ്യമന്ത്രിയുടെ വിമർശനം.
സർക്കാറിൻ്റെ നേട്ടങ്ങളിൽ തർക്കം ഉണ്ടെങ്കിൽ പറയണമെന്നും അതിൽ സംവാദം തുടരാമെന്നും പറഞ്ഞ മുഖ്യമന്ത്രി സംവാദത്തിന് നിയമസഭയായിരുന്നു നല്ലതെന്നും ആ അവസരം പ്രതിപക്ഷം നഷ്ടപ്പെടുത്തിയെന്നും പരിഹസിക്കുന്നു. മാതൃഭൂമി ദിനപത്രത്തിലാണ് വയനാട് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ നിർമിച്ചു നൽകാത്തതിൽ വിമർശനമുള്ളത്.
രാഹുലിൻ്റെ പാട്ടിനും ലേഖനത്തിൽ പരിഹാസം. പോറ്റിയെ ശബരിമലയിൽ കയറ്റിയത് യുഡിഎഫ് ഭരണകാലത്താണെന്നും സോണിയയുടെ കൈയിൽ ചരട് കെട്ടിക്കൊടുക്കാൻ അവസരം ഉണ്ടാക്കിയത് യുഡിഎഫ് കൺവീനർ ആണെന്നും അദ്ദേഹം കുറിച്ചു.