ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. അടുത്തയാഴ്ചയോടെ രണ്ടാംഘട്ട പിരിച്ചുവിടല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെ 30,000 ജീവനക്കാരെ പിരിച്ചു വിടാൻ പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 14,000 പേരെ കഴിഞ്ഞ ഒക്ടോബറില്‍ പിരിച്ചുവിട്ടിരുന്നു.
ബാക്കി വരുന്ന 14000 ഓളം ജീവനക്കാര്‍ക്കാകും അടുത്തയാഴ്ചയോടെ ജോലി നഷ്ടപ്പെടുക. അടുത്ത ചൊവ്വാഴ്ചയോടെ ഇതിനുള്ള നടപടികള്‍ ആരംഭിക്കും.
ആമസോണ്‍ വെബ് സര്‍വീസസ്, റീട്ടെയില്‍, പ്രൈം വീഡിയോ, ഹ്യൂമന്‍ റിസോഴ്സസ് യൂണിറ്റുകള്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയാകും പിരിച്ചുവിടല്‍ ബാധിക്കുക.
കമ്പനിയിലെ അനാവശ്യമായ മാനേജ്മെന്റ് ലെയറുകള്‍ കുറയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുമുള്ള പുനഃസംഘടനയുടെ ഭാഗമാണിതെന്നാണ് സിഇഒ ആന്‍ഡി ജാസി അറിയിച്ചത്.
കമ്പനിയുടെ ആകെ കോര്‍പ്പറേറ്റ് ജീവനക്കാരുടെ പത്ത് ശതമാനത്തോളം വരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
മുമ്പ് നടന്ന പിരിച്ചുവിടലുകള്‍ ഇന്ത്യയിലെ ആമസോണ്‍ ഓഫീസുകളെയും ബാധിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാം ഘട്ടത്തിലും ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ട്.