ലണ്ടൻ: ഫാഷന്‍ ഭീമന്മാരായ ഗൂച്ചി, ക്ലോയി, ലോവെ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് വന്‍തുക പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. 157 ദശലക്ഷം യൂറോ (ഏകദേശം 1,613 കോടി ഇന്ത്യന്‍ രൂപ) ആണ് പിഴ ചുമത്തിയത്. വിപണിയിലെ മത്സരം അന്യായമായി പരിമിതപ്പെടുത്തുകയും ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിനുള്ള അവസരം കുറയ്ക്കുകയും ചെയ്തതിനാണ് ശിക്ഷ.
ചൊവ്വാഴ്ചയാണ് പിഴ ചുമത്തിയതിനെ കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ സ്ഥിരീകരിച്ചത്. ആഡംബര ഫാഷന്‍ വ്യവസായത്തിലെ നിയമലംഘനങ്ങള്‍ക്ക് എതിരെ കടുത്ത നടപടിയാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചത്.
2023ല്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ബ്രാന്‍ഡുകളില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെ 2024 ജുലൈയില്‍ ആൻ്റി ട്രസ്റ്റ് അന്വേഷണവും ആരംഭിച്ചു. ആഗോള ഫാഷന്‍ ഭീമന്മാരായ മൂന്ന് കമ്പനികളും നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.
റീസെയില്‍ പ്രൈസ് മെയിന്റനന്‍സ്' എന്ന നിയമവിരുദ്ധമായ രീതി പിന്തുടര്‍ന്നതിന്റെ പേരിലാണ് നടപടി. ഈ മൂന്ന് കമ്പനികളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്വതന്ത്ര റീട്ടെയില്‍ വ്യാപാരികളെ അവരുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പന വില സ്വയം നിശ്ചയിക്കുന്നതില്‍ നിന്ന് തടഞ്ഞു. ഇത് യൂറോപ്യന്‍ യൂണിയന്റെ കോംപിറ്റീഷന്‍ ചട്ടത്തിന്റെ ലംഘനമാണ്.
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ട കൃത്യമായ വിലകള്‍ ഇവര്‍ റീട്ടെയിലര്‍മാര്‍ക്ക് നിര്‍ബന്ധമാക്കി, റീട്ടെയിലര്‍മാര്‍ക്ക് നല്‍കാന്‍ കഴിയുന്ന പരമാവധി കിഴിവുകളുടെ അളവ് പരിമിതപ്പെടുത്തി.
പ്രത്യേക പ്രൊമോഷനല്‍ കാലയളവുകളിലോ സെയില്‍ സമയത്തോ മാത്രമേ കിഴിവുകള്‍ അനുവദിച്ചിരുന്നുള്ളൂ.
ഗൂച്ചി പ്രത്യേക ഉല്‍പ്പന്ന ശ്രേണി ഓണ്‍ലയില്‍ വില്‍ക്കുന്നതില്‍ നിന്ന് റീട്ടെയിലര്‍മാരെ വിലക്കിയിരുന്നു. കമ്പനിയുടെ വിലനിര്‍ണ്ണയ നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന റീട്ടെയിലര്‍മാരെ ഈ ബ്രാന്‍ഡുകള്‍ കര്‍ശനമായി നിരീക്ഷിക്കുകയും ബന്ധപ്പെടുകയും ചെയ്തു.
കര്‍ശന നിയന്ത്രണങ്ങള്‍ കാരണം റീട്ടെയിലര്‍മാര്‍ക്ക് വിലയുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കാന്‍ കഴിയാതെ വരികയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടി വരികയും ചെയ്തു. ബ്രാന്‍ഡുകളുടെ സ്വന്തം ഡയറക്ട് സെയില്‍സ് ചാനലുകള്‍ക്ക് മത്സരം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഗൂച്ചിയാണ് ഏറ്റവും കൂടുതല്‍ പിഴ നല്‍കേണ്ടത്. ഏകദേശം 11.7 ദശലക്ഷം യൂറോയാണ് കമ്പനി നല്‍കേണ്ടത്. ക്ലോയി ഏകദേശം 19.7 ദശലക്ഷം യൂറോയും ലോവെ 18 ദശലക്ഷം യൂറോയും നല്‍കണം.