വാഷിങ്ടൺ: ഇറാനിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തെ തുടർന്ന് ബ്രെൻ്റ് ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചു ഉയർന്നു. ഏഷ്യയിൽ 2 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡോയിൽ ബാരലിന് 1.40 ഡോളറിൽ നിന്ന് ഉയർന്ന് 97.56 ഡോളറിലെത്തി.
യുദ്ധം ആരംഭിച്ചതിന് ശേഷം ഗൾഫിലേക്കും പുറത്തേക്കും ഇറാനിയൻ ഇതര പ്രദേശങ്ങളിലേക്കുള്ള എല്ലാ ചരക്ക് നീക്കങ്ങളും നിർത്തിവച്ചിരുന്നു. ഇത് ആഗോള എണ്ണ, വാതക വിതരണത്തിൻ്റെ അഞ്ചിലൊന്ന് തടസപ്പെട്ടിരുന്നു. ഇതോടെ വില വർധിക്കുകയായിരുന്നു. ഇന്ത്യൻ ഓഹരി വിപണികളെയും യുഎസിൻ്റെ ആക്രമണം ബാധിച്ചു. ഇന്ത്യൻ ഓഹരി വിപണി തുടക്കത്തിലെ ഇടിവിന് ശേഷം മികച്ച തിരിച്ചു വരവ് നടത്തുകയായിരുന്നു.
ബാങ്കിങ്, ഐടി, ബ്രോഡർ മാർക്കറ്റ് ഓഹരികളിലെ ശക്തമായ വാങ്ങലാണ് സൂചികകളെ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് നയിച്ചത്. രാവിലെ സെൻസെക്‌സ് 37 പോയിൻ്റ് ഉയർന്ന് 76,526 ലും നിഫ്റ്റി നേരിയ നേട്ടത്തോടെ 24,033 ലും വ്യാപാരം തുടരുകയാണ്. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ചുള്ള ആശങ്കകൾ വിപണി തുറന്ന സമയത്ത് നിക്ഷേപകരെ സ്വാധീനിച്ചിരുന്നു.
എന്നാൽ വിപണിയിലെ അനിശ്ചിതത്വം കുറഞ്ഞതും ബ്രോഡർ മാർക്കറ്റിലെ മികച്ച വാങ്ങൽ താൽപര്യവും പെട്ടെന്നുള്ള തിരിച്ചു വരവ് സമ്മാനിച്ചു. ബാങ്കിങ് ഓഹരികളാണ് ഈ മുന്നേറ്റത്തിന് പ്രധാന പങ്കുവഹിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.