ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ്  
ENTERTAINMENT

ഹോളിവുഡ് ആക്ഷൻ ഇതിഹാസം ചക് നോറിസ് അന്തരിച്ചു

'വാക്കർ, ടെക്സസ് റേഞ്ചർ' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ചക് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ് (86) അന്തരിച്ചു. ഹവായ്‌യിലെ കവായ് ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. കുടുംബമാണ് വിയോഗവാർത്ത പങ്കുവച്ചത്. മരണാനാന്തര ചടങ്ങുകൾ സ്വകാര്യമായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ കുടുംബം അറിയിച്ചു.

ആയോധനകലാ വിദഗ്ധനും ആക്ഷൻ താരവുമായ ചക് 'വാക്കർ, ടെക്സസ് റേഞ്ചർ' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലും ടെലിവിഷൻ പരമ്പരകളിലേക്കും എത്തുന്നതിന് മുൻപ് തന്നെ ആയോധനകലയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിരുന്നു. കരാട്ടെ, തായ്ക്വോണ്ടോ, ജൂഡോ, ബ്രസീലിയൻ ജിയു-ജിത്സു എന്നീ വിഭാഗങ്ങളിൽ ബ്ലാക്ക് ബെൽറ്റുകൾ നേടിയിട്ടുണ്ട്. ആറ് തവണ വേൾഡ് പ്രൊഫഷണൽ മിഡിൽ വെയ്റ്റ് കരാട്ടെ ചാംപ്യനായിരുന്നു.

1972ൽ പുറത്തിറങ്ങിയ 'ദ വേ ഓഫ് ദ ഡ്രാഗൺ' എന്ന ചിത്രത്തിലെ ഇതിഹാസ താരം ബ്രൂസ് ലീയുമായുള്ള ചക്കിന്റെ സംഘടന രംഗം സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പിന്നീട് 'ഡെൽറ്റ ഫോഴ്സ്', 'മിസ്സിങ് ഇൻ ആക്ഷൻ' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഏറെക്കാലം സംപ്രേഷണം ചെയ്ത 'വാക്കർ, ടെക്സസ് റേഞ്ചർ' എന്ന പരമ്പരയിലെ കോർഡൽ വാക്കർ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ലോകമെമ്പാടും പ്രശസ്തനായത്.

അമാനുഷികനെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ഒട്ടേറെ മീമുകളിലൂടെ ഇന്റർനെറ്റ് ലോകത്തും ചക് ശ്രദ്ധേയനാണ്. പ്രശസ്തമായ 'ചക് നോറിസ് മീമുകൾ' പങ്കുവച്ചുകൊണ്ടാണ് ആരാധകർ പ്രിയ നടന് വിട നൽകുന്നത്.

1940 മാർച്ച് 10ന് ഓക്‌ലഹോമയിലെ റയാനിലാണ് ചക് നോറിസിന്റെ ജനനം. കാർലോസ് റേ നോറിസ് എന്നാണ് യഥാർഥ പേര്. യുഎസ് വ്യോമസേനയിലിരിക്കെ കൂട്ടുകാരാണ് ചക് എന്ന വിളിപ്പേര് നൽകുന്നത്. പിന്നീട് ഇത് സ്റ്റേജ് നെയിമായി ഉപയോഗിക്കുകയായിരുന്നു.

SCROLL FOR NEXT