കൊച്ചി: 'കാതൽ' എന്ന മമ്മൂട്ടി - ജിയോ ബേബി ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സുധി കോഴിക്കോട്. ചിത്രത്തിൽ സുധി അവതരിപ്പിച്ച 'തങ്കച്ചൻ' എന്ന കഥാപാത്രം മികച്ച അഭിപ്രായം നേടിയിരുന്നു. എന്നാൽ, പിന്നീട് അങ്ങോട്ട് അത്ര പ്രാധാന്യമുള്ള വേഷങ്ങൾ നടന് ലഭിച്ചിരുന്നില്ല. അതിൽ തനിക്ക് തോന്നിയ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സുധി കോഴിക്കോട്.
ഒരു സിനിമയിൽ നന്നായി അഭിനയിച്ചു എന്നത് കൊണ്ടുമാത്രം പിന്നീട് അങ്ങോട്ട് തുടർച്ചയായി അവസരങ്ങൾ ലഭിക്കില്ലെന്നാണ് സുധി പറയുന്നത്. എറണാകുളത്ത് ജീവിക്കുക എന്നതാണ് അവസരം ലഭിക്കാനുള്ള മാനദണ്ഡമായി നടൻ എടുത്തുപറയുന്നത്. അതിനുള്ള ത്രാണി തനിക്കില്ലെന്നും സുധി കോഴിക്കോട് തന്റെ സമൂഹമാധ്യമ കുറിപ്പിൽ പറയുന്നു.
നിങ്ങൾ ഒരു സിനിമയിൽ നന്നായി അഭിനയിച്ചത് കൊണ്ട് പിന്നീട് ആരും വിളിക്കില്ല. ഒരു സിനിമയിൽ നിങ്ങൾ ചെറിയ വേഷത്തിൽ മോശമായി ചെയ്താലും നിങ്ങൾ എറണാകുളത്താണോ നിങ്ങൾക്ക് പിന്നെയും വേഷങ്ങൾ കിട്ടിക്കൊണ്ടിരിക്കും. എറണാകുളത്ത് ജീവിക്കാനുള്ള ത്രാണി എനിക്കില്ല.
ഒരു സ്വവർഗാനുരാഗിയുടെ വേഷമാണ് 'കാതൽ' സിനിമയിൽ സുധി അവതരിപ്പിച്ചത്. വലിയ സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. 'അതിഗംഭീരം' എന്നാണ് സുധിയുടെ പ്രകടനത്തെ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഉൾപ്പെടയുള്ള പ്രമുഖർ വിശേഷിപ്പിച്ചത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രം 'പേട്രിയറ്റി'ലാണ് സുധി കോഴിക്കോട് ഒടുവിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ചെറിയ ഒരു വേഷമായിരുന്നു ചിത്രത്തിൽ നടനുണ്ടായിരുന്നത്. 'റോസ്‌ലിൻ' എന്ന മലയാളം വെബ് സീരീസിലും മമ്മൂട്ടി ചിത്രം 'കളങ്കാവലി'ലും സുധി അഭിനയിച്ചിരുന്നു.