'ദ കേരള സ്റ്റോറി'ക്ക് എതിരായ മുഖ്യമന്ത്രിയുടെ പോസ്റ്റിനെ അനുകൂലിച്ച് താരങ്ങൾ 
ENTERTAINMENT

ദുൽഖർ, നസ്‌ലൻ, ഹനുമാൻകൈൻഡ്...; 'കേരള സ്റ്റോറി'ക്കെതിരായ മുഖ്യമന്ത്രിയുടെ പോസ്റ്റ്, ലവ് അടിച്ച് 'കേരള സ്റ്റാർസ്'

അതിരൂക്ഷ ഭാഷയിലാണ് സിനിമയെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കേരളത്തെപ്പറ്റി തെറ്റായ പ്രതീതി സൃഷ്ടിക്കുന്ന തരത്തിൽ ഒരുക്കിയ 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തും മുൻപ് തന്നെ വിമർശന പെരുമഴയാണ്. കഴിഞ്ഞ ദിവസമാണ് ' ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ആയത്. വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞ ട്രെയ്‌ലറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. അതിരൂക്ഷ ഭാഷയിലാണ് സിനിമയെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്.

സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളാ മാതൃകയെ ഭയക്കുന്നവരാണ് വിദ്വേഷ പ്രചാരണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് എങ്ങനെയെന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. നിമിഷങ്ങൾ കൊണ്ട് ഈ പോസ്റ്റ് മലയാളികൾ ഏറ്റെടുത്തു. സിനിമാ മേഖലയിൽ നിന്നും വലിയ പിന്തുണയാണ് പിണറായി വിജയന്റെ നിലപാടിന് ലഭിച്ചിരിക്കുന്നത്. മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ ഈ ഇൻസ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ഇതിൽ ദുൽഖർ സൽമാൻ, നസ്‌ലൻ, ഹനുമാൻകൈൻഡ്, കനി കുസൃതി, ദിവ്യ പ്രഭ, റിയ ഷിബു തുടങ്ങിയ യുവ താരങ്ങളും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

അതേസമയം, 'കേരള സ്റ്റോറി 2' വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

'യുഎ' സർട്ടിഫിക്കറ്റാണ് ' ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്. സാധാരണ ഇത്തരം സെൻസിറ്റീവ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾക്ക് 'എ' സർട്ടിഫിക്കറ്റാണ് അനുവദിക്കുന്നത്. എന്നിട്ടും മതവിദ്വേഷം പരത്തുന്നു എന്ന ആരോപണം നേരിടുന്ന ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് അനുവദിച്ച സിബിഎഫ്‌സി നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

SCROLL FOR NEXT