വിജയ്, എം.കെ. സ്റ്റാലിൻ Source: X
ENTERTAINMENT

"സെൻസർ ബോർഡ് ബിജെപി സർക്കാരിന്റെ പുതിയ ആയുധം, ശക്തമായി അപലപിക്കുന്നു"; 'ജന നായക'ന് പിന്തുണയുമായി എം.കെ. സ്റ്റാലിൻ

'ജന നായകൻ' സിനിമയെ വിടാതെ പിന്തുടരുകയാണ് സെൻസർ ബോർഡ്

Author : ശ്രീജിത്ത് എസ്

ചെന്നൈ: വിജയ് നായകനായ 'ജന നായകൻ' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ അവസാനിക്കാതെ നീളുകയാണ് . സെൻസർ സർട്ടിഫിക്കേഷൻ വൈകിയതിനാൽ ജനുവരി ഒൻപതിന് നിശ്ചയിച്ചിരുന്ന സിനിമയുടെ റിലീസ് മാറ്റിവച്ചിരുന്നു. നിർമാതാക്കൾ സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് പ്രദർശനാനുമതി ലഭിച്ചിട്ടും സിനിമയെ വിടാതെ പിന്തുടരുകയാണ് സെൻസർ ബോർഡ്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് എതിരെ അതിവേഗമാണ് ബോർഡ് അപ്പീലുമായി പോയത്. സിനിമാ, രാഷ്ട്രീയ രംഗത്തുള്ള നിരവധി പേർ ഈ നീക്കത്തെ വിമർശിച്ചു. ഇപ്പോഴിതാ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സെൻസർ ബോർഡിനെതിരെ രംഗത്തെത്തിയിരിക്കുന്നു.

വിജയ്‌യുടേയോ 'ജന നായകൻ' സിനിമയുടേയോ പേര് പരാമർശിക്കാതെയാണ് സ്റ്റാലിൻ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് തടയുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ആണെന്നാണ് പോസ്റ്റിൽ ഡിഎംകെ നേതാവ് പറഞ്ഞുവയ്ക്കുന്നത്.

"സിബിഐ, ഇഡി, ഇൻകം ടാക്സ് എന്നിവയ്ക്ക് പിന്നാലെ സെൻസർ ബോർഡും കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ പുതിയ ആയുധമായി മാറിയിരിക്കുകയാണ്. ശക്തമായി അപലപിക്കുന്നു!," എന്നായിരുന്നു എം.കെ. സ്റ്റാലിന്റെ എക്സ് പോസ്റ്റ്. ബിജെപിയെ എന്ന പോലെ സ്റ്റാലിനേയും ഡിഎംകെയേയും രൂക്ഷമായി വിമർശിക്കുന്നതാണ് വിജയ്‌‌യുടെ ഓരോ രാഷ്ട്രീയ പ്രസംഗങ്ങളും. ഈ പശ്ചാത്തലത്തിൽ സ്റ്റാലിന്റെ പോസ്റ്റിന് പ്രാധാന്യമേറെയാണ്.

കഴിഞ്ഞ ദിവസം, 'ജന നായകൻ' നിർമാതാക്കളായ കെവിഎൻ സ്റ്റുഡിയോസ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് സിനിമയ്ക്ക് അതിവേഗം സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ടിരുന്നു. സിനിമ റിവൈസിങ് കമ്മിറ്റിക്ക് അയച്ച സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ജസ്റ്റിസ് പി.ടി. ആശയുടെ ഉത്തരവ്. ചെയര്‍മാന്റെ ഉത്തരവ് നിയമവിരുദ്ധമായതിനാല്‍, കോടതിയുടെ സഹജമായ അധികാരം ഉപയോഗിച്ച് ആ ഉത്തരവ് റദ്ദാക്കുന്നതായും കോടതി അറിയിച്ചു. ഈ നടിപടിയെ ചോദ്യം ചെയ്താണ് സെന്‍സര്‍ ബോര്‍ഡ് അപ്പീലിന് പോയത്.

അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് മുൻ ഉത്തരവ് സ്റ്റേ ചെയ്തു. കേസില്‍ തുടര്‍വാദം കേള്‍ക്കുന്നതിനായി ജനുവരി 21 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഇതോടെ സിനിമയുടെ റിലീസ് വൈകുമെന്ന് ഉറപ്പായി. പൊങ്കല്‍ റിലീസായി ചിത്രം എത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

SCROLL FOR NEXT