ഹൈദരാബാദിൽ ഐലൈൻ സ്റ്റുഡിയോസ് ആരംഭിച്ച് നെറ്റ്ഫ്ലിക്സ് 
ENTERTAINMENT

ഹൈദരാബാദിൽ ഐലൈൻ സ്റ്റുഡിയോസ് ആരംഭിച്ച് നെറ്റ്ഫ്ലിക്സ്; എവിജിസി മേഖലയിൽ വൻ നിക്ഷേപം

ഐലൈൻ സ്റ്റുഡിയോസിന്റെ ലോകത്തെ അഞ്ചാമത്തെ കേന്ദ്രമാണ് ഹൈദരാബാദിലേത്

Author : ന്യൂസ് ഡെസ്ക്

നെറ്റ്ഫ്ലിക്സിന്റെ ആഗോള പ്രൊഡക്ഷൻ ആൻഡ് ഇന്നൊവേഷൻ സ്റ്റുഡിയോയായ ഐലൈൻ സ്റ്റുഡിയോസ് ഹൈദരാബാദിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ് (AVGC) മേഖലയിലെ നെറ്റ്ഫ്ലിക്സിന്റെ സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം ഈ രംഗത്തെ മികച്ചൊരു ദീർഘകാല നിക്ഷേപം കൂടിയാണിത്.

നെറ്റ്ഫ്ലിക്സിന്റെ ആഗോള പ്രൊഡക്ഷൻ ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കുന്ന ഒരു സ്‌ട്രാറ്റജിയുടെ ഭാഗമായാണ് ഈ നീക്കം. അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾ, വെർച്വൽ പ്രൊഡക്ഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിലൂടെ ആഗോള പ്രൊഡക്ഷൻ രംഗത്തെ ഒരു പ്രധാന കേന്ദ്രമായി ഇന്ത്യ മാറും എന്ന് ഉറപ്പിക്കാം. ഐലൈൻ സ്റ്റുഡിയോസ് സിഇഒ ജെഫ് ഷാപ്പിറോ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, നടനും നിർമാതാവുമായ റാണ ദഗ്ഗുബതി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഹൈബ്രിഡ് ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ ഓഫീസ് 32,000 ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾക്കും ജനറേറ്റീവ് വെർച്വൽ ഇഫക്റ്റുകൾക്കും ആവശ്യമായ ലോകോത്തര സാങ്കേതിക സൗകര്യങ്ങൾ ഇവിടെയുണ്ട്. ഒപ്പം ജീവനക്കാരുടെ ക്രിയേറ്റിവിറ്റിക്കും ക്ഷേമത്തിനും എല്ലാം മുൻഗണന നൽകുന്ന ആധുനികമായ പ്രവർത്തന സാഹചര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലോസ് ഏഞ്ചൽസ്, വാൻകൂവർ, സിയോൾ, ലണ്ടൻ എന്നിവിടങ്ങൾക്ക് ശേഷം ഐലൈൻ സ്റ്റുഡിയോസിന്റെ ലോകത്തെ അഞ്ചാമത്തെ കേന്ദ്രമാണ് ഹൈദരാബാദിലേത്. ഐലൈനിന്റെ ആഗോള ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഈ സ്റ്റുഡിയോ ലോകമെമ്പാടുമുള്ള സിനിമകളുടെയും മറ്റും വിഷ്വൽ സ്റ്റോറി ടെല്ലിംഗിൽ നിർണായക പങ്കുവഹിക്കും.

ഐലൈൻ സ്റ്റുഡിയോസ് വരുന്നതോടെ ആഗോള നിലവാരത്തിലുള്ള പ്രൊഡക്ഷൻ രീതികളും അത്യാധുനിക ഉപകരണങ്ങളും രാജ്യത്തെ കലാകാരന്മാർക്ക് ലഭ്യമാകും. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിലും പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും വലിയൊരു ദീർഘകാല നിക്ഷേപമാണ് ഐലൈൻ ലക്ഷ്യമിടുന്നത്.

"ഐലൈൻ സ്റ്റുഡിയോസിനെയും നെറ്റ്ഫ്ലിക്സിനെയും തെലങ്കാനയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അഭിമാനമുണ്ട്. ഹൈദരാബാദും നെറ്റ്ഫ്ലിക്സും ലോകമെമ്പാടും വലിയ വിജയങ്ങൾ നേടിയവരും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അവസരങ്ങളെയും പ്രതിഭകളെയും ഒന്നിപ്പിക്കുന്ന ഒരു കവാടമായി ഹൈദരാബാദ് മാറിയിരിക്കുകയാണ്. ക്രിയേറ്റിവിറ്റിയും സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ നഗരം സ്റ്റോറിടെല്ലിംഗിന്റെ ഭാവി നിർണയിക്കുന്ന കമ്പനികൾക്ക് അനുയോജ്യമായ ഇടമാണ്. ഐലൈനിന്റെ വരവ് ഫിലിം, ടെക്നോളജി, എവിജിസി മേഖലകളിൽ ഹൈദരാബാദിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുമെന്ന് ഉറപ്പുണ്ട്" എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.

"ഇതൊരു ഗൃഹാതുരത്വമുണർത്തുന്ന നിമിഷമാണ്. ഏകദേശം 20 വർഷം മുൻപ് ഹൈദരാബാദിൽ ഇത്തരം അവസരങ്ങൾ കുറവായിരുന്നു. ഇന്ന് ഐലൈൻ സ്റ്റുഡിയോസ് പോലുള്ള ആഗോള സ്ഥാപനങ്ങൾ ഇവിടെ വരുന്നത് ഹൈദരാബാദ് കൈവരിച്ച പുരോഗതിയുടെ തെളിവാണ്. മികച്ച സിനിമകൾക്കായി ആഗ്രഹിച്ച പ്രേക്ഷകർക്കും അതിനായി പരിശ്രമിച്ച ചലച്ചിത്ര പ്രവർത്തകർക്കും ഇതിൽ വലിയ പങ്കുണ്ട്. കലാകാരനാകാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇതൊരു മികച്ച തുടക്കമാണ്. ഈ യാത്രയ്ക്ക് പിന്തുണ നൽകിയ സർക്കാരിന് നന്ദി പറയുന്നു" എന്ന് നടനും നിർമാതാവുമായ റാണ ദഗ്ഗുബതി കൂട്ടിച്ചേർത്തു.

"വിഷ്വൽ ഇഫക്ട്സ് രംഗത്ത് ഇന്ത്യയ്ക്ക് എക്കാലവും വലിയ പങ്കുണ്ട്. സാങ്കേതികവും സർഗാത്മകവുമായ മികച്ച പ്രതിഭകൾ ഇവിടെയുണ്ട്. പുതിയ സ്റ്റുഡിയോ തുടങ്ങാൻ ആലോചിച്ചപ്പോൾ ഹൈദരാബാദിന്റെ പേരാണ് ആദ്യം വന്നത്. ഇവിടുത്തെ സാങ്കേതിക മികവും സിനിമയോടുള്ള അഭിനിവേശവും അതിശയിപ്പിക്കുന്നതാണ്. ഈ നഗരത്തിലെ പ്രതിഭകളുടെ കഴിവും കൃത്യതയുമാണ് ആഗോളതലത്തിലുള്ള സ്റ്റോറി ടെല്ലിംഗിന് ഐലൈൻ സ്റ്റുഡിയോസിന് വേണ്ട കരുത്ത്" ഐലൈൻ സ്റ്റുഡിയോസ് സിഇഒ ജെഫ് ഷാപ്പിറോ പറഞ്ഞു.

SCROLL FOR NEXT