'ഓപ്പറേഷൻ ത്രാൽ' ഫസ്റ്റ് ലുക്ക് 
ENTERTAINMENT

"ഓപ്പറേഷൻ ത്രാൽ രാഷ്ട്രീയ പ്രചാരണ സിനിമയല്ല"; 'ആർഎസ്എസ് കമന്റി'ൽ ടീം

സിനിമയുടെ ടീസർ സൗണ്ട് ഡിസൈൻ വീഡിയോയ്ക്ക് താഴെ സൗണ്ട് ഡിസൈനർ അജയൻ അടാട്ട് ഇട്ട കമന്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് ‘ഓപ്പറേഷൻ ത്രാൽ'. സിനിമയുടെ ടീസർ സൗണ്ട് ഡിസൈൻ വീഡിയോയ്ക്ക് താഴെ സൗണ്ട് ഡിസൈനർ അജയൻ അടാട്ട് ഇട്ട കമന്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ‘ഓപ്പറേഷൻ ത്രാൽ' ആർഎസ്എസ് അനുഭാവ ചിത്രമാണെന്ന രീതിയിലായിരുന്നു അജയൻ പങ്കുവച്ച കമന്റ്. ഇപ്പോഴിതാ, ഈ വിഷയം അഭിസംബോധന ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

'ഓപ്പറേഷൻ ത്രാൽ’ ടീമിൽ നിന്നുള്ള ഔദ്യോഗിക കുറിപ്പ്:

'ഓപ്പറേഷൻ ത്രാൽ' എന്നത് ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ദേശീയ സുരക്ഷ, ധീരത, അതുപോലെ രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ പോലും മാറ്റിവെക്കുന്ന മനുഷ്യരുടെ കഥ പറയുന്നതുമായ ഒരു സിനിമയാണ്. നമ്മുടെ ദേശീയ അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ നിന്നാണ് 'ഓപ്പറേഷൻ ത്രാൽ' ആശയം ഉൾക്കൊണ്ടിട്ടുള്ളത്. എല്ലാറ്റിനും ഉപരിയായി ഇന്ത്യയെക്കുറിച്ചും, ഇവിടുത്തെ ജനങ്ങളെക്കുറിച്ചും, രാജ്യത്തെ സേവിക്കുന്നവരുടെ ആത്മവീര്യത്തെക്കുറിച്ചുമുള്ള ഒരു കഥ പറയാനാണ് ഈ സിനിമ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ, ഒരു രാഷ്ട്രീയ പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ അധിക്ഷേപകരവും രാഷ്ട്രീയമായി വിദ്വേഷം നിറഞ്ഞതുമായ കമന്റുകൾ വന്നത് തികച്ചും നിരാശാജനകമാണ്.

ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയ അഭിപ്രായങ്ങൾക്കും ആശയപരമായ വിശ്വാസങ്ങളും അഭിപ്രായവ്യത്യാസങ്ങളും പ്രകടിപ്പിക്കാൻ അവകാശമുണ്ട്. വ്യത്യസ്തമായ കാഴ്ചപ്പാടുകൾക്ക് എന്നും നിലനിൽക്കാൻ കഴിയുന്ന ഒരു ഇടമാണ് സിനിമ. എന്നാൽ വിയോജിപ്പുകൾ എന്നത് ഒരിക്കലും അധിക്ഷേപകരമോ മോശമോ ആയ ഭാഷ ഉപയോഗിക്കാനുള്ള കാരണമാകരുത്; പ്രത്യേകിച്ച് ഒരു സിനിമയെയും, അതിനുവേണ്ടി സ്വന്തം സമയവും അധ്വാനവും ആത്മാർത്ഥതയും നൽകിയ ആളുകളെയും ലക്ഷ്യമിടുമ്പോൾ.

ചലച്ചിത്ര രംഗത്ത് നിന്ന് അവാർഡ് നേടിയിട്ടുള്ള ഒരു വ്യക്തിയിൽ നിന്ന് ഇത്തരമൊരു കമന്‍റ് വന്നത് ഏറെ ദൗർഭാഗ്യകരമായി തോന്നുന്നു. സ്വന്തം കഴിവിനും പ്രവർത്തനങ്ങൾക്കും അംഗീകാരം ലഭിച്ച ഒരാളിൽ നിന്നുള്ള പദവിയും അനുഭവസമ്പത്തും, മറ്റുള്ളവരുടെ ജോലിയോടും തെരഞ്ഞെടുപ്പുകളോടും ബഹുമാനം പുലർത്തുന്നതിലൂടെയാണ് പ്രതിഫലിക്കേണ്ടത്. 'ഓപ്പറേഷൻ ത്രാൽ' ഒരു രാഷ്ട്രീയ പ്രചാരണ സിനിമയല്ല. രാജ്യത്തെ സംരക്ഷിക്കുന്നതിൽ അടങ്ങിയിരിക്കുന്ന ധീരതയെയും പ്രതിബദ്ധതയെയും ത്യാഗങ്ങളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ, യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഒരു കഥയാണിത്.

വ്യത്യസ്തമായ അഭിപ്രായങ്ങളെ ഞങ്ങൾ എപ്പോഴും ബഹുമാനിക്കുകയും ഞങ്ങളുടെ സിനിമയെക്കുറിച്ചുള്ള ആരോഗ്യപരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. എന്നാൽ അധിക്ഷേപങ്ങളെയും വ്യക്തിപരമായ അധിക്ഷേപങ്ങളെയും, ഒരു സിനിമയ്ക്കു പിന്നിലെ ആത്മാർത്ഥമായ ശ്രമത്തെ വെറുമൊരു രാഷ്ട്രീയ അധിക്ഷേപമായി മാറ്റുന്നതിനെയും ഞങ്ങൾക്ക് പിന്തുണയ്ക്കാൻ കഴിയില്ല. ഞങ്ങൾ ഞങ്ങളുടെ സിനിമയ്‍ക്കൊപ്പവും, അതിന്‍റെ ലക്ഷ്യത്തിനൊപ്പവും, ഞങ്ങൾ പറയാൻ തിരഞ്ഞെടുത്ത കഥയ്‌ക്കൊപ്പവും ഉറച്ചുനിൽക്കുന്നു. ഇന്ത്യയ്ക്ക് പ്രഥമസ്ഥാനം. കഥയ്ക്ക് പ്രഥമസ്ഥാനം. ഉറച്ച ബോധ്യത്തോടെയുള്ള സിനിമയ്ക്കും.

'ഓപ്പറേഷൻ ത്രാലി'ന്റെ സൗണ്ട് ഡിസൈനറായ ആർ.എസ്. വിക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ടീസർ സൗണ്ട് ഡിസൈൻ ഗ്ലിംപ്സ് വീഡിയോയ്ക്ക് താഴെയാണ് അജയൻ അടാട്ട് കമന്റ് ചെയ്തത്.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഓപ്പറേഷൻ ത്രാലി'ൽ മുരളി ശർമ, റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, സിറാജുദ്ദീൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. എൻഐഎ ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ ജയസൂര്യ വേഷമിടുന്നത്. പാൻ-ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്നത്. രചനയും സംവിധാനവും നിർവഹിക്കുന്നതിനൊപ്പം ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് രതീഷ് വേഗ തന്നെയാണ്.

SCROLL FOR NEXT