'ധുരന്ധർ ദ റിവഞ്ച്' ബോക്സ് ഓഫീസിൽ ആധിപത്യം തുടരുകയാണ്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ആഗോള തലത്തിൽ 1783 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 1153 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ. സിനിമയുടെ ഈ ഗംഭീര വിജയത്തിന് പിന്നാലെ, മൂന്നാം ഭാഗം ആവശ്യപ്പെട്ടുകൊണ്ടുള്ള ആരാധകരുടെ പോസ്റ്റുകൾ കൊണ്ട് സമൂഹമാധ്യമങ്ങൾ നിറയുകയാണ്. ഇതിനിടെ, 'ധുരന്ധർ 3'യെപ്പറ്റി മനസുതുറന്നിരിക്കുകയാണ് നടൻ രാകേഷ് ബേദി.
"ഈ ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, 'ധുരന്ധർ' ഒരു ഫ്രാഞ്ചൈസിയാണ്. ഏത് സമയത്തും മറ്റ് അഭിനേതാക്കളെ വച്ച് അത് നിർമിക്കാവുന്നതേയുള്ളൂ. ചാരൻ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതോടെ കഥ അവസാനിക്കുകയാണ്," എന്നാണ് രാകേഷ് ബേദി സൂമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
'ധുരന്ധർ' സിനിമകളിലെ രാകേഷ് ബേദിയുടെ ജമീൽ ജമാലി എന്ന കഥാപാത്രം വലിയ ഹിറ്റായിരുന്നു. സിനിമയിൽ ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റി ഒരുക്കിയ ട്വിസ്റ്റുകൾ അക്ഷാരാർഥത്തിൽ കാണികളെ ഞെട്ടിച്ചിരുന്നു. പ്രത്യേകിച്ച് ക്ലൈമാക്സിലെ ട്വിസ്റ്റ്. മീമുകളിലൂടെയും ട്രോളുകളിലൂടെയും ജമീൽ ജമാലിയെ കൊണ്ടാടുകയാണ് സോഷ്യൽ മീഡിയ.
"പ്രേക്ഷകരെ സംബന്ധിച്ച് അതൊരു പ്രധാന രംഗമായിരുന്നു. എന്നാൽ ഞങ്ങളെ സംബന്ധിച്ച് അത് മറ്റൊരു രംഗം മാത്രമായിരുന്നു. അത് വലിയൊരു തരംഗം സൃഷ്ടിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. 'ധുരന്ധർ പാർട്ട് 1' ഇത്ര വലിയ വിജയമായതുകൊണ്ട് തന്നെ, രണ്ടാം ഭാഗത്തെ നോക്കിക്കാണുന്ന പ്രേക്ഷകരുടെ കാഴ്ചപ്പാട് പാടേ മാറി. നിങ്ങൾ സിനിമ കണ്ട് അത് എങ്ങനെയുണ്ടെന്ന് തീരുമാനിക്കുകയല്ല ചെയ്യുന്നത്. പകരം, ഇതിന്റെ ആദ്യ ഭാഗം മികച്ചതായതുകൊണ്ട് ഇതും മികച്ചതായിരിക്കും എന്ന മാനസികാവസ്ഥയോടെയാണ് നിങ്ങൾ സിനിമ കാണാൻ പോകുന്നത്. ആളുകൾ രണ്ടാം ഭാഗത്തെ, വെറുതെ ഒന്ന് കണ്ടു കളയാം, എന്ന രീതിയിലല്ല സമീപിച്ചത്. രണ്ടാം ഭാഗത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയാൻ അവർക്ക് വലിയ ആകാംക്ഷയായിരുന്നു. ഇപ്പോൾ ആളുകൾ മൂന്നാം ഭാഗമാണ് ആവശ്യപ്പെടുന്നത്," രാകേഷ് ബേദി കൂട്ടിച്ചേർത്തു.
ആദിത്യ ധർ എഴുതി സംവിധാനം ചെയ്ത 'ധുരന്ധർ 2'വിൽ രൺവീർ സിംഗ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രൺവീർ സിംഗിന് പുറമേ സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ, സാറ അർജുൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ് ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ നിർമിച്ചിരിക്കുന്നത്.