രൺവീർ സിംഗ് നായകനായ ആദിത്യ ധർ ചിത്രം 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ കോളിളക്കം സൃഷ്ടിക്കുകയാണ്. റിലീസ് ആയി ഏഴ് ദിവസം പിന്നിടുമ്പോൾ തന്നെ ചിത്രം 1000 കോടി ക്ലബിൽ ഇടംപിടിച്ചു കഴിഞ്ഞു. ഇതിനിടയിലാണ്, ബോളിവുഡിലെ മുൻനിര നടനായി മാറുന്നതിന് മുൻപ് താൻ നേരിട്ട ഭയാനകമായ കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് നടൻ രൺവീർ സിംഗ് വെളിപ്പെടുത്തിയ കാര്യങ്ങൾ വീണ്ടും ചർച്ചയാകുന്നത്. എൻഡിടിവിക്ക് നൽകിയ പഴയ ഒരു അഭിമുഖത്തിലാണ് തന്റെ കരിയറിന്റെ തുടക്കകാലത്തുണ്ടായ ദുരനുഭവം താരം പങ്കുവച്ചത്.
വൈറലാകുന്ന ഈ വീഡിയോയ്‌ക്ക് ഏകദേശം 10 വർഷത്തോളം പഴക്കമുണ്ട്. അഭിമുഖത്തിൽ ഹിന്ദി സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഉള്ളതായി നടൻ സ്ഥിരീകരിക്കുന്നു. തനിക്ക് നേരിട്ട ഒരു ദുരനുഭവവും താരം പങ്കുവയ്ക്കുന്നു.
കാസ്റ്റിങ് ഏജന്റുമാരുടെ ശ്രദ്ധപിടിച്ചുപറ്റാനായി താൻ വളരെ ശ്രദ്ധയോടെ ഒരു പോർട്ട്‌ഫോളിയോ തയ്യാറാക്കിയിരുന്നതായി നടൻ അഭിമുഖത്തിൽ പറയുന്നു. നടനാകുന്നതിന് മുൻപ് ഒരു അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത് പരിചയമുണ്ടായിരുന്നതിനാൽ തന്റെ പോർട്ട്ഫോളിയോ ആരും ചവറ്റുകൊട്ടയിൽ എറിയാൻ ഇടയാകാതിരിക്കാൻ രൺവീർ ശ്രദ്ധിച്ചിരുന്നു. എന്നാൽ, രൺവീർ സമീപിച്ച കാസ്റ്റിങ് ഏജന്റ് പോർട്ട്‌ഫോളിയോയിലേക്ക് നോക്കുക കൂടി ചെയ്തില്ല. അയാൾക്ക് അതിൽ ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല.
"വൈകാതെ അയാളുടെ താൽപ്പര്യം എന്താണെന്ന് ഞാൻ മനസിലാക്കി. 'നീ സ്മാർട്ടാകണം', അയാൾ എന്നോട് പറഞ്ഞു. നീ സെക്സി ആവണം. സ്മാർട്ടും സെക്സിയും ആയ ആളുകളാണ് മുന്നേറുക. എനിക്ക് നിന്നെ പല ഓഫീസുകളിലേക്കും അയയ്ക്കാൻ കഴിയും, പക്ഷേ അതിന് പകരമായി നീ എനിക്ക് വഴങ്ങണം. ഒന്ന് തൊടാൻ അനുവദിക്കൂ എന്നയാൾ ചോദിച്ചു," റൺവീർ ഓർത്തെടുത്തു. താൻ 'നോ' പറഞ്ഞ് അവിടെനിന്ന് പോയി എന്നും പിന്നീട് അന്വേഷിച്ചപ്പോഴാണ് ആ വ്യക്തി പല പുതുമുഖങ്ങളോടും ഇത്തരത്തിൽ മോശമായി പെരുമാറിയിട്ടുണ്ടെന്ന് തനിക്ക് മനസിലായതെന്നും നടൻ വെളിപ്പെടുത്തുന്നതാണ് വീഡിയോ.
അതേസമയം, രൺവീർ നായകനായി 'ധുരന്ധർ: ദ റിവഞ്ച്' ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയാണ്. ഒരു ആഴ്ചയ്ക്കുള്ളിൽ ലോകമെമ്പാടുമായി 1000 കോടി രൂപയിലധികം കളക്ഷൻ നേടാൻ ഈ ചിത്രത്തിന് കഴിഞ്ഞു. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രമായും 'ധുരന്ധർ 2' മാറി. അല്ലു അർജുൻ ചിത്രം 'പുഷ്പ 2' വും ഏഴ് ദിവസം കൊണ്ടാണ് 1000 കോടി ക്ലബ്ബിൽ പ്രവേശിച്ചത്.