ENTERTAINMENT

'10 വർഷം മുൻപ് ഷൂട്ടിങ് തുടങ്ങിയ ചിത്രം, ഇതുവരെ ഒരു സീൻ പോലും ലീക്കായിട്ടില്ല'; 'ധ്രുവ നച്ചത്തിര'ത്തെ ട്രോളി സോഷ്യൽ മീഡിയ

2023ലാണ് 'ധ്രുവ നച്ചത്തിരം' സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായത്

Author : ന്യൂസ് ഡെസ്ക്

'വിക്രം നായകനായ ​ഗൗതം വാസുദേവ് മേനോൻ ചിത്രം 'ധ്രുവ നച്ചത്തിരം' റീലിസ് ചെയ്യുന്നു' - ഇങ്ങനെ ഒരു പ്രഖ്യാപനം ഇപ്പോൾ ആരാധകരിൽ യാതൊരുവിധ ചലനവും ഉണ്ടാക്കാൻ സാധ്യതയില്ല. സിനിമയുടെ റിലീസിനായുള്ള വർഷങ്ങളായുള്ള കാത്തിരിപ്പാണ് അതിന് കാരണം. 2023ല്‍ തിയേറ്ററിൽ എത്തുമെന്ന് അറിയിച്ച ചിത്രം പലകുറി റിലീസ് തീയതി പ്രഖ്യാപിച്ചു. പിന്നീട് മാറ്റി. ഇപ്പോഴിതാ, വിജയ് ചിത്രം 'ജന നായകൻ' റിലീസിന് മുൻപ് ഇന്റർനെറ്റിൽ ചോർന്നതിന് പിന്നാലെ 'ധ്രുവ നച്ചത്തിരം' വീണ്ടും ചർച്ചയാകുന്നു.

2013ലാണ് ഇത്തരത്തിൽ ഒരു ചിത്രത്തെപ്പറ്റി ​ഗൗതം വാസുദേവ് മേനോൻ സംസാരിക്കുന്നത്. സൂര്യയെ നായകനാക്കിയാണ് ചിത്രം ആലോചിച്ചിരുന്നത്. പിന്നീട് ഈ കഥ വിക്രമിലേക്ക് എത്തി. 2017ലാണ് 'ധ്രുവ നച്ചത്തിരം' സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. കോവിഡ് മഹാമാരിയും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം ചിത്രീകരണം പലപ്പോഴായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. 2023ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ണമായും പൂര്‍ത്തിയായത്. എന്നാൽ, റിലീസ് നീണ്ടുപോയി. പല അവസരങ്ങളിലായി സിനിമയുടെ ട്രെയ്‌ലറുകളും പാട്ടും ഗൗതം മേനോൻ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് സിനിമ ട്രോളുകളിൽ നിറഞ്ഞത്.

സെൻസർ പ്രതിസന്ധി കാരണം 'ജന നായകൻ' റിലീസ് നീണ്ടുപോയപ്പോൾ 'ധ്രുവ നച്ചത്തിര'വുമായി ചിത്രത്തെ സോഷ്യൽ മീഡിയ താരതമ്യപ്പെടുത്തിയിരുന്നു. വിജയ് ചിത്രം ഓൺലൈനിൽ ലീക്കായതോടെ ഈ താരതമ്യപ്പെടുത്തലും ട്രോളായി മാറി. എന്താണ് ഈ സിനിമ നേരിടുന്ന പ്രതിസന്ധി എന്നാണ് ഇവർ ചോദിക്കുന്നത്. ഏകദേശം 10 വർഷത്തിന് മുൻപ് ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ ഒരു സീൻ പോലും ലീക്കാകാതെ സൂക്ഷിച്ച നിർമാതാക്കളെ അഭിനന്ദിക്കുന്നവരേയും സൈബർ ഇടങ്ങളിൽ കാണാം.

'ധ്രുവ നച്ചത്തിരം' സിനിമയുടെ റിലീസ് നേരിട്ട തടസങ്ങൾ മറികടക്കാനാണ് താൻ അഭിനയരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അടുത്തിടെ ഗൗതം മേനോൻ പറഞ്ഞിരുന്നു. വിജയ് നായകനായ 'ലിയോ' സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിച്ചെന്നും ഉടൻ തന്നെ സിനിമ തിയേറ്ററുകളിൽ എത്തിക്കുമെന്നുമാണ് സംവിധായകൻ പറഞ്ഞത്. എന്നാൽ, ഇതിനു പിന്നാലെ സംവിധായകൻ വീണ്ടും സാമ്പത്തിക കുരുക്കിൽ പെട്ടു.

ഗൗതം ​​മേനോനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ ഫോട്ടോൺ ഫാക്ടറിയും ആർഎസ് ഇൻഫോടെയ്ൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിക്ക് 4.25 കോടി രൂപയും അതിന്റെ 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. 2008ൽ ഒരു തമിഴ് സിനിമ നിർമിക്കുന്നതിനായി ഫോട്ടോൺ ഫാക്ടറിയുമായി കരാറിൽ ഏർപ്പെട്ടിരുന്നുവെന്നും എന്നാൽ ഈ പ്രോജക്ട് നടന്നില്ലെന്നുമായിരുന്നു ആർഎസ് ഇൻഫോടെയ്ൻമെന്റിന്റെ കേസ്.

ഹോളിവുഡ് സ്പൈ ത്രില്ലറുകളുടെ മാതൃകയിൽ ഗൗതം മേനോൻ ഒരുക്കിയ 'ധ്രുവ നച്ചത്തിര'ത്തിനായി ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും. സിനിമയുടെ റീലീസ് എന്തായാലും ഉടൻ ഉണ്ടാകാനിടയില്ല. ചിയാന്‍ വിക്രം, ഋതു വര്‍മ, സിമ്രാന്‍, പാര്‍ഥിപന്‍, രാധിക ശരത്കുമാര്‍, വിനായകന്‍, ദിവ്യദര്‍ശിനി, വംശി കൃഷ്ണ തുടങ്ങിയവരാണ് 'ധ്രുവ നച്ചത്തിര'ത്തിലെ താരങ്ങൾ. ഹാരിസ് ജയരാജ് ആണ് സംഗീതം.

SCROLL FOR NEXT