World Cup 2026

ഡബിളടിച്ച് എംബാപ്പെ; മഴക്കളിയിൽ ഇറാഖിനെ വിറപ്പിച്ച് ഫ്രഞ്ച് പട നോക്കൗട്ടിലേക്ക്

ആദ്യ പകുതിയുടെ അവസാനത്തോടെ തന്നെ കനത്ത മഴയാണ് ഫിലാഡെൽഫിയയിലെ സ്റ്റേഡിയത്തിൽ പെയ്തത്.

Author : ന്യൂസ് ഡെസ്ക്

ഫിലാഡെൽഫിയ: മഴയെ തുടർന്ന് തടസ്സപ്പെട്ട ഫ്രാൻസും ഇറാഖും തമ്മിലുള്ള ഐ ഗ്രൂപ്പ് മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ ജയം നേടി ഫ്രാൻസ്. തുടർച്ചയായ രണ്ടാം ജയത്തോടെ ഫ്രാൻസ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയാണ് ഫ്രാൻസിൻ്റെ ആദ്യ രണ്ട് ഗോളുകളും നേടിയത്. 14, 54 മിനിറ്റുകളിലാണ് എംബാപ്പെ ഗോൾവല കുലുക്കിയത്. ഔസ്മാൻ ഡെംബലെയാണ് (66) മൂന്നാമത്തെ ഗോൾ നേടിയത്.

മത്സരത്തിൻ്റെ 14ാം മിനിറ്റിൽ കിലിയൻ എംബാപ്പെ ഇടങ്കാല് കൊണ്ട് നേടിയ സുന്ദരമായൊരു ഷോട്ട് ഇറാഖിൻ്റെ ഗോൾപോസ്റ്റിൽ വെള്ളിടി പോലെയാണ് പതിച്ചത്. പന്ത് കർവ് ചെയ്തു ഇറാഖിൻ്റെ ഗോൾപോസ്റ്റിൻ്റെ ഇടതുമൂലയിൽ പതിച്ചപ്പോൾ ആരാധകർക്ക് പോലും അത് വിശ്വസിക്കാനായില്ല. ഒന്നാം പകുതിയിൽ മത്സരം നിർത്തുമ്പോൾ 1-0 ആയിരുന്നു സ്കോർ.

പിന്നീട് പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് മാച്ച് ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ആദ്യ പകുതിയുടെ അവസാനത്തോടെ തന്നെ കനത്ത മഴയാണ് ഫിലാഡെൽഫിയയിലെ സ്റ്റേഡിയത്തിൽ പെയ്തത്.

ആദ്യ പകുതിക്ക് ശേഷം കനത്ത ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ തെളിഞ്ഞിരുന്നു. അതിനാൽ മത്സരം ഒരു മണിക്കൂറോളം വൈകിയാണ് പുനരാരംഭിച്ചത്. ഇന്ത്യയിലെ ലോകകപ്പിൻ്റെ സംപ്രേഷണ ചുമതലയുള്ള സീ5 അവരുടെ ഒഫീഷ്യൽ പേജിലൂടെയും ഈ വിവരം പങ്കുവച്ചു.

രണ്ടാം പകുതിയിൽ വീണ്ടും രണ്ട് തവണ കൂടി ഫ്രാൻസ് ഇറാഖിൻ്റെ ഗോൾവല കുലുക്കി. 54ാം മിനിറ്റിൽ എംബാപ്പെ തന്നെയാണ് വീണ്ടും ഗോൾ നേടിയത്. ഇറാഖിനെതിരെ നേടിയ ഇരട്ട ഗോളുകൾ സഹിതം ലോകകപ്പുകളിലെ തൻ്റെ ഗോളെണ്ണം 16 ആയി എംബാപ്പെ ഉയർത്തിയിട്ടുമുണ്ട്. ജർമനിയുടെ മിറോസ്ലോവ് ക്ലോസെയുടെ ഗോൾനേട്ടത്തിനൊപ്പമാണ് നിലവിൽ എംബാപ്പെയുള്ളത്. ബ്രസീലിയൻ സ്ട്രൈക്കർ റൊണാൾഡോ നസാരിയോയുടെ 15 ലോകകപ്പ് ഗോളുകളെന്ന നേട്ടം ഫ്രഞ്ച് ക്യാപ്റ്റൻ ഇന്ന് മറികടന്നു.

SCROLL FOR NEXT