ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ 4-0ന് ഏഷ്യൻ ശക്തികളായ സൗദി അറേബ്യയെ കീഴടക്കി ലോകകപ്പിൽ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്തുയർന്ന് വിജയവഴിയിൽ തിരിച്ചെത്തി സ്പാനിഷ് പട. കേപ് വെർഡെക്കെതിരായ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയ സ്പാനിഷ് നിരയ്ക്ക് ആത്മവിശ്വാസമേകുന്ന ജയമായിരുന്നു സൗദിക്കെതിരായ മത്സരത്തിലൂടെ ലഭിച്ചത്.
രണ്ടാം പകുതിയിൽ പിറന്ന ഒരു സെൽഫ് ഗോൾ ഉൾപ്പെടെ നാല് ഗോളുകളാണ് സ്പെയിൻ അടിച്ചെടുത്തത്. ലാമിൻ യമാൽ (10), മൈക്കൽ ഒയർസബാൽ (21, 24) എന്നിവരാണ് സ്പെയിനിനായി വലകുലുക്കിയത്. രണ്ടാം പകുതിയുടെ 49ാം മിനിറ്റിൽ മാർക്ക് കുക്കുറല്ലയുടെ ഒരു ഗോൾശ്രമം ഗോളിയുടേയും ഡിഫൻഡർ ഹസൻ്റേയും ദേഹത്ത് സൗദിയുടെ വലയിൽ കയറുകയായിരുന്നു.
ഇരട്ട ഗോളുകളുമായി തിളങ്ങിയ ഒയർസബാൽ ആദ്യ മത്സരത്തിലൂടെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെയെല്ലാം കാറ്റിൽപ്പറത്തുന്ന ഗോളടി മികവാണ് രണ്ടാം മാച്ചിൽ പുറത്തെടുത്തത്. അതേസമയം, കരിയറിലെ ആദ്യത്തെ ലോകകപ്പ് ഗോളാണ് യമാൽ ഇന്ന് നേടിയത്.