ഉനായ് സൈമൺ 
World Cup 2026

വിമർശകരുടെ വായടപ്പിച്ച സ്പെയിനിന്റെ വിശ്വസ്ത കാവൽക്കാരൻ

1990ൽ ഇറ്റലിയുടെ ഇതിഹാസ താരം വാൾട്ടർ സെംഗ സ്ഥാപിച്ച റെക്കോർഡാണ് സൈമണിന്റെ അവിശ്വസനീയമായ ഈ പ്രകടനത്തിന് മുന്നിൽ വഴിമാറിയത്.

Author : Jishnu Anil

ഫിഫ ലോകകപ്പിൽ സമാനതകളില്ലാത്ത പ്രതിരോധക്കോട്ട കെട്ടി സ്പെയിൻ ദേശീയ ടീമും അവരുടെ ഗോൾകീപ്പർ ഉനായ് സൈമൺ ഒരു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിൽ ഒരു ദേശീയ ടീമിന്റെയും ഗോൾകീപ്പറുടെയും ഏറ്റവും നീണ്ട ക്ലീൻ ഷീറ്റ് റെക്കോർഡാണ് സിമൺ തന്റെ പേരിൽ കുറിച്ചത്. തുടർച്ചയായി 609 മിനിറ്റുകളാണ് ഒരു ഗോൾ പോലും വഴങ്ങാതെ സൈമൺ സ്പാനിഷ് വല കാത്തത്. 1990ൽ ഇറ്റലിയുടെ ഇതിഹാസ താരം വാൾട്ടർ സെംഗ സ്ഥാപിച്ച 517 മിനിറ്റിന്റെ റെക്കോർഡാണ് സൈമണിന്റെ അവിശ്വസനീയമായ ഈ പ്രകടനത്തിന് മുന്നിൽ വഴിമാറിയത്.

ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് സ്പെയിനിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി നിലനിർത്തിയ പരിശീലകന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് മാധ്യമങ്ങളിൽ നിന്നും ആരാധകരിൽ നിന്നും ഉയർന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന്റെ കിരീടനേട്ടത്തിൽ സുവർണ്ണ ഗ്ലൗസോടെ നിർണ്ണായക പങ്കുവഹിച്ച ഡേവിഡ് രായയും, ബാഴ്സലോണയ്ക്കായി ലാ ലിഗയിൽ മികച്ച പ്രകടനം പുറത്തെടുത്ത ജോവാൻ ഗാർഷ്യയും സ്ക്വാഡിലുള്ളപ്പോൾ സൈമണിനെ എന്തിന് പരിഗണിക്കണം എന്നതായിരുന്നു ചോദ്യം. കഴിഞ്ഞ ക്ലബ്ബ് സീസണിൽ അത്‌ലറ്റിക് ബിൽബാവോയ്ക്കൊപ്പം ലാ ലിഗയിൽ 12-ാം സ്ഥാനത്ത് മാത്രം ഫിനിഷ് ചെയ്യാനേ സൈമണിനു കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ തന്നെ സംശയിച്ച എല്ലാവരുടെയും വായടപ്പിക്കുന്ന പ്രകടനമാണ് താരം ടൂർണമെന്റിൽ പുറത്തെടുത്തത്.

ഈ ലോകകപ്പിൽ സ്പെയിൻ നേരിട്ട കരുത്തരായ എതിരാളികൾക്കെല്ലാം മുന്നിൽ ഉനായ് സൈമൺ ഒരു അജയ്യമായ മതിലായി മാറുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കേപ് വെർഡെ, സൗദി അറേബ്യ, യുറുഗ്വെ എന്നീ ടീമുകൾക്കെതിരെയും, തുടർന്ന് നോക്കൗട്ട്‌ ഘട്ടത്തിൽ ഓസ്ട്രിയ, പോർച്ചുഗൽ എന്നീ വമ്പന്മാർക്കെതിരെയും ഗോൾ വഴങ്ങാതെ സൈമൺ സ്പാനിഷ് കോട്ട കാത്തു. ടൂർണമെന്റിലുടനീളം കടുത്ത സമ്മർദ്ദഘട്ടങ്ങളെ അതിജീവിച്ച താരം ആകെ 6 സുപ്രധാന സേവുകളാണ് തന്റെ അക്കൗണ്ടിലാക്കിയത്.

കഴിഞ്ഞ ലോകകപ്പിൽ മൊറോക്കോയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരം മുതൽ തുടങ്ങിയ ഈ ക്ലീൻ ഷീറ്റ് കുതിപ്പാണ് ഇപ്പോഴും തുടരുന്നത്. ഇറ്റലി (1990), സ്വിറ്റ്സർലൻഡ് (2006-2010) എന്നീ രാജ്യങ്ങളുടെ തുടർച്ചയായ 5 ക്ലീൻ ഷീറ്റുകൾ എന്ന റെക്കോർഡും ഇതോടെ സ്പെയിൻ മറികടന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള ലോകോത്തര സ്ട്രൈക്കർമാരുടെ മൂർച്ചയേറിയ ആക്രമണങ്ങളെപ്പോലും അനായാസം തട്ടിയകറ്റിയ സൈമണിന്റെ ഈ അവിശ്വസനീയ ഫോം, വരാനിരിക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിലും സ്പെയിനിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

SCROLL FOR NEXT