ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്. തിരക്കിട്ട ജീവിതവും, ജോലി സമ്മർദവും, പലപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിനെ പ്രയാസപ്പെടുത്തിയെന്ന് വരാം. ഇത് നമ്മുടെ മാനസികാരോഗ്യത്തെയാണ് കൂടുതലും ബാധിക്കുന്നത്. ഈ അവസ്ഥ എത്രത്തോളം മനുഷ്യരെ ബാധിക്കുന്നുണ്ടെന്ന് തെളയിക്കുന്ന വിധത്തിലുള്ളതാണ് ഗ്ലോബൽ മൈൻഡ് ഹെൽത്തിന് കീഴിൽ സാപിയൻ ലാബ്സ് നടത്തിയ പഠനത്തിലെ കണ്ടെത്തൽ.
ഇന്ത്യയിലെ യുവാക്കൾ മാനസികാരോഗ്യത്തിൻ്റെ കാര്യത്തിൽ 60ാം സ്ഥാനത്ത് ആണെന്നാണ് റിപ്പോർട്ട്. 84 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ ഉള്ളത്. മാനസികാരോഗ്യത്തിൻ്റെ കാര്യത്തിൽ യുവാക്കളെക്കാൾ മുൻപന്തിയിൽ നിൽക്കുന്നത് മുതിർന്നവരാണ് അതും 55 വയസിന് മുകളിലുള്ളവർ. മൈൻഡ് ഹെൽത്ത് ക്വാട്ടീഷനിൽ 33 സ്കോർ നേടിയ യുവാക്കൾ 60-ാം സ്ഥാനത്തും, 96 സ്കോർ നേടിയ മുതിർന്നവർ 49-ാം സ്ഥാനത്തുമാണ് ഉള്ളത്.
ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് മുതിർന്നവർക്ക് യുവാക്കളെക്കാൾ കൂടുതലാണ്. ജീവിതാനുഭവങ്ങളാകാം അതിന് അവരെ സഹായിക്കുന്നത്. കൂടാതെ കുടുംബവുമായും സുഹൃത്തുക്കളുമായും ഇവർ പുലർത്തുന്ന ബന്ധം മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു എന്നും റിപ്പോർട്ട് പറയുന്നു. യുവാക്കളെ അപേക്ഷിച്ച് സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ഇവർക്കിടയിൽ കുറവാണെന്നതും പോസിറ്റീവ് ഘടകമാണ്. റിട്ടയേർഡ് ആയവർക്ക് പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതും അവർക്ക് ഏറെ സഹായകമാണ്.
യുവാക്കൾക്കിടയിലാകട്ടെ ലൈഫ് സെറ്റിലാക്കുന്നതിനുള്ള സ്ട്രഗിളാകും പ്രധാന വില്ലൻ. സമ്മർദം നിറഞ്ഞ ജീവിത സാഹചര്യങ്ങൾ അവരെ വിഷാദ രോഗങ്ങളിലേക്കും, മറ്റും നയിക്കുന്നു. ഇന്ത്യയിലെ യുവതലമുറ അനുഭവിക്കുന്ന ഈ വിഷാദത്തിനു പിന്നിൽ കോവിഡ് മഹാമാരിയും ജീവിത ശൈലി, കുടുംബപ്രശ്നങ്ങളും വ്യക്തിപരമായ വെല്ലുവിളികൾ തുടങ്ങിയവ കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. ജങ്ക് ഫുഡുകളുടെ ഉയർന്ന ഉപഭോഗം, മാനസികോല്ലാസം കണ്ടെത്താനുള്ള കുറുക്കുവഴികൾ, അപകടകരമായ കൗതുകങ്ങൾ തുടങ്ങിയവ തലച്ചോറിനെ ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ചെറുപ്പകാലം മുതൽ തുടങ്ങുന്ന സ്മാർട്ട് ഫോണുകളുടെ അമിതമായ ഉപയോഗവും ഇതിന് കാരണമാകുന്നു എന്നും കാണാം. ഇന്ത്യയെ സംബന്ധിച്ച് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ ശരാശരി പ്രായം 16 വയസാണ്. സ്‌ക്രീൻ ടൈം കൂടുന്നതും, ശ്രദ്ധക്കുറവും ഉറക്കകുറവുമെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും റിപ്പോർട്ട് പറയുന്നു. ജോലി സമ്മർദവും, അക്കാദമിക് സമ്മർദവും, സാമൂഹിക സമ്മർദവും, മാനസിക അവസ്ഥയെ താളംതെറ്റിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വളരെക്കാലമായി ഇന്ത്യയിൽ മാനസികാരോഗ്യ വൈകല്യങ്ങൾ ഒരു പ്രധാന ആരോഗ്യ പ്രശ്നമായായി മാറിയിട്ടുണ്ട്. ദേശീയ മാനസികാരോഗ്യ സർവേ പ്രകാരം, ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം വിഷാദം, ഉത്കണ്ഠ, ബ്രെയിൻ ഫോഗ്, മറ്റ് മാനസിക വൈകല്യങ്ങൾ എന്നിവയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പറയുന്നു. എന്നാൽ മുതിർന്നവരിൽ മാനസികാരോഗ്യം മികച്ചതാണെങ്കിലും അഞ്ചിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകാമെന്നും, ഒറ്റപ്പെടൽ, സാമ്പത്തിക പരാധീനതകൾ എന്നിവയാകും അവരെ കൂടുതലായി ബാധിക്കാറുണ്ടെന്നും, ഇന്ത്യ ഏജിംഗ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.