LIFE

സെർവിക്കൽ കാൻസർ; ഓരോ രണ്ട് മിനിറ്റിലും ഓരോ സ്ത്രീ മരിക്കുന്നതായി റിപ്പോർട്ട്

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള സ്ത്രീകളിൽ സാധാരണമായി ഉണ്ടാകുന്ന കാൻസറുകളിൽ നാലാമത്തേതാണ് സെർവിക്കൽ കാൻസർ.

Author : പ്രിയ പ്രകാശന്‍

സ്വന്തം ആരോഗ്യത്തെ കുറിച്ച് ഓർത്ത് ആശങ്കപ്പെടാത്തവരോ, ശ്രദ്ധ ചെലുത്താത്തവരോ കുറവായിരിക്കും അല്ലേ?. എന്തെങ്കിലും രോഗം വന്നാൽ എന്ത് ചെയ്യുമെന്ന് ഓർത്ത് ടെൻഷൻ അടിക്കുന്നവരും, ഇനി എന്തൊക്കെ ആയാലും അത് വരുമ്പോൾ നോക്കാമെന്ന് പറയുന്നവരും നമുക്കിടയിലും ഉണ്ടാകും. ഇത്തരമൊരു സാഹചര്യത്തിലാണ് സെർവിക്കൽ കാൻസറിനെ കുറിച്ച് ഏറെ നിർണായകമായ റിപ്പോർട്ട് ലോകാരോഗ്യ സംഘടന പങ്കുവയ്ക്കുന്നത്.

സെർവിക്കൽ കാൻസർ മൂലം ലോകമെമ്പാടുമുള്ള ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള സ്ത്രീകളിൽ സാധാരണമായി ഉണ്ടാകുന്ന കാൻസറുകളിൽ നാലാമത്തേതാണ് സെർവിക്കൽ കാൻസർ.

ഗർഭപാത്രത്തിൻ്റെ താഴത്തെ ഭാഗമായ സെർവിക്സിൽ അസാധാരണമായ കോശങ്ങൾ വളരുന്ന ഒരു തരം കാൻസറാണ് ഇത്. 2022ൽ ഏകദേശം 6 ലക്ഷത്തി60000 പുതിയ കേസുകളും, 3.50000 മരണങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിക്കുന്നു. ഇതിൽ 94 ശതമാനവും താഴ്ന്നതോ ഇടത്തരം വരുമാനമുള്ളതോ ആയ രാജ്യങ്ങളിലാണ് സംഭവിച്ചതെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

എച്ച്പിവി വൈറസിൻ്റെ തുടർച്ചയായ അണുബാധ മൂലമാണ് സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നത്. എച്ച്ഐവി ബാധിതരായ സ്ത്രീകൾക്ക് എച്ച്ഐവി ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യത 6 മടങ്ങ് കൂടുതലാണ് എന്നും ലോകാരോഗ്യ സംഘടന അറിയിക്കുന്നു. എന്നിരുന്നാലും, പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തി ഉടനടി ചികിത്സിച്ചാൽ സെർവിക്കൽ കാൻസർ ഭേദമാക്കാൻ കഴിയുമെന്ന അറിയിപ്പ് കൂടി ലോകാരോഗ്യ സംഘടന പങ്കുവയ്ക്കുന്നു.

"ഇപ്പോൾ പ്രവർത്തിക്കുക, സെർവിക്കൽ കാൻസർ ഇല്ലാതാക്കുക" എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ പ്രമേയം. 15 വയസ്സാകുമ്പോഴേക്കും 90 ശതമാനം പെൺകുട്ടികൾക്കും എച്ച്പിവിക്കെതിരെ വാക്സിനേഷൻ നൽകുക, സെർവിക്കൽ രോഗമുള്ള 90 ശതമാനം സ്ത്രീകൾക്കും ചികിത്സ നൽകുക എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിക്കുന്നു. ഈ നിർദേശങ്ങൾ പാലിച്ചാൽ വരും വർഷങ്ങളിൽ സെർവിക്കൽ കാൻസർ ബാധിതരുടെ എണ്ണത്തിൽ കുറവ് വരുത്താൻ സാധിക്കുമെന്നും അതിനായുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ലോകാരോഗ്യ സംഘടന നിർദേശം നൽകുന്നു.

SCROLL FOR NEXT