തിരുവനന്തപുരം: 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഇത്തവണ നേരിട്ടത്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനിലും യുഡിഎഫ് വലിയ മുന്നേറ്റം നടത്തി. ബിജെപിയും കരുത്ത് തെളിയിച്ചതോടെ ഇടത് മുന്നണിക്കേറ്റ തിരിച്ചടിയുടെ ആഘാതം കൂടി. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, തുടർഭരണം ഉറപ്പാക്കണമെങ്കിൽ എവിടെ പിഴച്ചെന്നതിൽ എൽഡിഎഫ് വിശദമായ ആത്മപരിശോധന നടത്തേണ്ടി വരും.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 582 ഗ്രാമപഞ്ചായത്ത്, 113 ബ്ലോക്ക് പഞ്ചായത്ത്, 11 ജില്ലാ പഞ്ചായത്ത്, 44 നഗരസഭകൾ, അഞ്ച് കോർപ്പറേഷൻ -എൽഡിഎഫ് സമഗ്രാധിപത്യമായിരുന്നു. മൂന്നാം ഊഴം ലക്ഷ്യമിട്ട് ഇടത് മുന്നണി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ വലിയ തിരിച്ചടിയാണ് തദ്ദേശ പോരിൽ നേരിടേണ്ടി വന്നത്.
കഴിഞ്ഞ തവണ അഞ്ച് കോർപ്പറേഷനുകളിൽ ഭരണം നേടിയെങ്കിൽ ഇത്തവണ കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് നിലനിർത്താനായത്. തിരുവനന്തപുരത്തും കൊല്ലത്തും നേരിട്ടത് വലിയ തിരിച്ചടി. കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം കോർപ്പറേഷനിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായിരുന്ന ബിജെപി ഇത്തവണ 50 സീറ്റുകളുമായി അധികാരത്തിലെത്തി. ബിജെപി- ആർഎസ്എസ് നേതാക്കൾ ജീവനൊടുക്കിയതും മുതിർന്ന നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളും തിരിച്ചടിയായില്ല.
56 ൽ നിന്ന് എൽഡിഎഫ് സീറ്റുകളുടെ എണ്ണം 29 ആയി കുറഞ്ഞു. അതേസമയം, കെ, മുരളീധരൻ്റെ നേതൃത്വത്തിൽ ആദ്യഘട്ടം മുതൽ പ്രചാരണത്തിൽ മുൻപന്തിയിൽ ആയിരുന്ന യുഡിഎഫ് നില മെച്ചപ്പെടുത്തിയതും കാണാൻ സാധിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഭരണം നിലനിർത്താൻ സാധിച്ചുവെങ്കിലും എൽഡിഎഫിൻ്റെ കക്ഷിനില കുറഞ്ഞു. ഗ്രാമപഞ്ചായത്തുകളിലും സമാനമായി തിരിച്ചടി നേരിട്ടു . ജില്ലയിലെ നാല് മുൻസിപ്പാലിറ്റികളിൽ കൃത്യമായ മുന്നേറ്റം ഉണ്ടാക്കാനായത് മാത്രമാണ് എൽഡിഎഫിന് ആശ്വാസം നൽകുന്നത്.
14 ൽ 7 ജില്ലാ പഞ്ചായത്തിൽ മാത്രമാണ് എൽഡിഎഫിന് ഭരണം നിലനിർത്താനായത്. മൂന്നിൽ നിന്ന് ഏഴിലേക്ക് യുഡിഎഫ് നില മെച്ചപ്പെടുത്തി. നഗരസഭകളിൽ 44 ഇടത്ത് നിന്ന് എൽഡിഎഫ് ഭരണം 28 ലേക്ക് ചുരുങ്ങി. യുഡിഎഫ് 41 ൽ നിന്ന് 54 ലേക്ക് എത്തി. പത്തനംതിട്ട പന്തളം നഗരസഭയിൽ ബിജെപിക്ക് ഭരണം നഷ്ടമായി. 14 സീറ്റുകളോടെ എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. നാല് നഗരസഭകളിൽ മൂന്നിടത്തും അധികാരത്തിലെത്തി കോൺഗ്രസ് മുന്നേറ്റം ഉണ്ടാക്കി . .
ആലപ്പുഴയിൽ ശക്തമായ തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്. ആറ് നഗരസഭകളിൽ നാലിലും ഭരണം ഉറപ്പിച്ചു, ആലപ്പുഴ നഗരസഭയിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ചേർത്തല മാത്രമാണ് എൽഡിഎഫ് നിലനിർത്തിയത്. ചെങ്ങന്നൂർ, മാവേലിക്കര നഗരസഭകളിൽ എൻഡിഎ രണ്ടാമത് എത്തി. ഇവിടെ എൽഡിഎഫ് മൂന്നാമതേക്ക് പിന്തള്ളപ്പെട്ടു. ജില്ലയിൽ ആകെ മുന്നേറ്റം നടത്തി നഗരസഭകളിൽ എൻഡിഎ സീറ്റ് വർധിപ്പിച്ചപ്പോൾ മാവേലിക്കര, ചെങ്ങന്നൂർ നഗരസഭകളിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.
ഇടുക്കി ജില്ലയിൽ മലയോരത്തും അടിവാരത്തും യുഡിഎഫ് കൊടുങ്കാറ്റായി. കഴിഞ്ഞ തവണ കൈവിട്ടുപോയ ജില്ലാ പഞ്ചായത്തിൽ 17 ൽ 14 ഡിവിഷനുകളും ജയിച്ചാണ് യുഡിഎഫ് വെന്നിക്കൊടി പാറിച്ചത്. 52 ഗ്രാമ പഞ്ചായത്തുകളിൽ 36 എണ്ണത്തിലും യുഡിഎഫ് തേരോട്ടമാണ് ഉണ്ടായത്. 11 ഇടങ്ങളിൽ മാത്രമാണ് എൽഡിഎഫിന് മേൽക്കൈ നേടാൻ ആയത്.
എറണാകുളത്തും യുഡിഎഫിന് സർവാധിപത്യമാണ് ഉള്ളത് . കഴിഞ്ഞ തവണ നഷ്ടമായ കൊച്ചി കോർപറേഷൻ തിരിച്ചു പിടിച്ചതിനൊപ്പം ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും മുന്നേറ്റമുണ്ടാക്കാനായി. 13 നഗരസഭകളിൽ 10 എണ്ണത്തിലും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചു. ചരിത്രത്തിലാദ്യമായി തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി. സ്വാധീന മേഖലകളിൽ ട്വൻ്റി-20 കിതച്ചു. ഭരണത്തിലിരുന്ന മഴുവന്നൂരും കുന്നത്തുനാടും കൈവിട്ടു. ഐക്കരനാടും കിഴക്കമ്പലവും നിലനിർത്തി. കൂടാതെ ഇത്തവണയും ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷമില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂരിലും എൽഡിഎഫിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു . 10 വർഷങ്ങൾക്ക് ശേഷം കോർപ്പറേഷനിൽ ഇടത് മുന്നണിക്ക് അടിപതറി. ആകെയുള്ള 86 പഞ്ചായത്തുകളിൽ എൽഡിഎഫ് 45 ഇടങ്ങളിലും യുഡിഎഫ് 33 ഇടങ്ങളിലും വിജയിച്ചു . ഇടത് കോട്ടകൾ കൂടി തകർത്താണ് ഇക്കുറി മുസ്ലിം ലീഗിൻ്റെ മേൽക്കോയ്മയിൽ യുഡിഎഫ് മലപ്പുറത്ത് സർവാധിപത്യം നിലനിർത്തിയത്. മൂന്ന് പതിറ്റാണ്ടായി എൽഡിഎഫ് ഭരിക്കുന്ന പെരിന്തൽമണ്ണ നഗരസഭ യുഡിഎഫ് സ്വന്തമാക്കി. നഗരസഭകളിൽ 11 ലും യുഡിഎഫ് ആധിപത്യം നിലനിർത്തി. പൊന്നാനി നഗരസഭ മാത്രമാണ് എൽഡിഎഫിന് നിലനിർത്താനായത്. പഞ്ചായത്തുകളിലും യുഡിഎഫ് മിന്നും വിജയം നേടി.
കണ്ണൂർ കോർപ്പറേഷൻ നിലനിർത്തിയത് യുഡിഎഫിൻ്റെ നേട്ടമായി. നഗരസഭകളിൽ എൽഡിഎഫും യുഡിഎഫും നിലവിലെ സ്ഥിതി നിലനിർത്തി. തലശേരി നഗരസഭയിൽ നിലവിൽ പ്രതിപക്ഷത്തുള്ള ബിജെപിയെ മൂന്നാം സ്ഥാനത്താക്കി കോൺഗ്രസ് തിരിച്ചു വരവ് നടത്തി.