NEWSROOM

ഒരു ദശാബ്ദത്തിനുശേഷം ജമ്മു കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18ന്

2024 സെപ്റ്റംബർ 30നുള്ളിൽ കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് നയിച്ചത്

Author : ന്യൂസ് ഡെസ്ക്


ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18ന് ആരംഭിക്കും. മൂന്ന് ഘട്ടങ്ങളിലായി ആണ് തെരഞ്ഞെടുപ്പ് നടക്കുക. 2024 സെപ്റ്റംബർ 30നുള്ളിൽ കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് നയിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉന്നയിക്കപ്പെട്ട അതേ പ്രശ്നങ്ങൾ തന്നെയായിരിക്കും ഇക്കുറിയും ചർച്ചയാകുക. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക, ബിജെപിയുടെ നയങ്ങളെയും സ്വാധീനത്തെയും ചെറുക്കാനുള്ള തന്ത്രങ്ങൾ എന്നിവ സുപ്രധാന വിഷയമായി തുടരും. പിഡിപിയും എൻസിയും തമ്മിലോ, പിഡിപിയും എൻസിയും കോൺഗ്രസും ചേർന്നോ വലിയൊരു സഖ്യമുണ്ടാക്കിയേക്കാമെന്നും നിരീക്ഷകർ പറയുന്നു.

ALSO READ: ഇന്ന് ലോക കൊതുക് ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

ഒരു ദശാബ്ദത്തിനുശേഷം ജമ്മു കശ്മീർ ജനത പോളിങ് ബൂത്തിലെത്തുമ്പോൾ രാജ്യം ഒന്നടങ്കം ഉറ്റുനോക്കുകയാണ്. 2014ലാണ് ജമ്മുകശ്മീർ ജനത അവസാനമായി സമ്മതിദാനവകാശം വിനിയോഗിച്ചത്. അഞ്ച് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്നപ്പോൾ 87 സീറ്റുകളിൽ 28ഉം നേടി പിഡിപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.

ബിജെപി- 25, നാഷണൽ കോൺഫറൻസ്- 15, കോൺഗ്രസ്- 12, ജെകെപിസി-രണ്ട്, സിപിഎം, ജെകെപിഡിഎഫ്- ഒന്നു വീതം, സ്വതന്ത്രർ-മൂന്ന് എന്നിങ്ങനെയായിരുന്നു സീറ്റുനില. ബിജെപി പിന്തുണയോടെ മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രിയായി. 2016ൽ മുഫ്തി മുഹമ്മദ് സെയ്ദിന്റെ വിയോഗത്തോടെ മകൾ മെഹ്ബൂബ മുഫ്തി ഭരണം ഏറ്റെടുത്ത് മുഖ്യമന്ത്രിയായി. എന്നാൽ മെഹ്ബൂബ സർക്കാരിന് അൽപായുസ്സായിരുന്നു. 2018 ജൂൺ 19ന് ബിജെപി പിന്തുണ പിൻവലിച്ചതോടെ മെഹ്ബൂബ മുഫ്തി സർക്കാർ താഴെവീണു.

പത്ത് വർഷങ്ങൾക്കിപ്പുറം ജനവിധി തേടുമ്പോൾ സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയെന്ന ആവശ്യത്തിൽ കുറഞ്ഞൊന്നും കശ്മീർ പ്രതീക്ഷിക്കുന്നില്ല. തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ആ ആവശ്യം കശ്മീർ ജനത ഉയർത്തിപിടിക്കുമെന്നാണ് വിലയിരുത്തലുകൾ.

SCROLL FOR NEXT