ആലപ്പുഴ: പുഴുങ്ങിയ മുട്ടയ്ക്കൊപ്പം ഗ്രേവി നൽകാത്തതിന് കടയുടമയ്ക്ക് മർദനം. ആലപ്പുഴ മാരാരിക്കുളത്ത് ഞായറാഴ്ച വൈകീട്ടാണ് അതിക്രമം നടന്നത്. ആക്രമണം നടത്തിയ അനന്തു, കമൽദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അനന്തുവും കമൽദാസും മാരാരികുളം പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിൽ എത്തിയത്. ആഹാരത്തിനൊപ്പം ഇരുവരും മുട്ടക്കറി ആവശ്യപ്പെട്ടു. രണ്ട് മുട്ടക്കറിയ്ക്ക് 60രൂപ ആകുമെന്ന് പറഞ്ഞതോടെ രണ്ട് പുഴുങ്ങിയ മുട്ട മതിയെന്നായി. തുടർന്ന് ഹോട്ടൽ ജീവനക്കാരൻ പുഴുങ്ങിയ മുട്ടയുമായി എത്തിയപ്പോൾ ഗ്രേവി സൗജന്യമായി നൽകണമെന്ന് പറഞ്ഞു.
പിന്നാലെ ഹോട്ടലിന്റെ അടുക്കളയിൽ അതിക്രമിച്ചു കയറിയ പ്രതികൾ കടയിലെ ജോലിക്കാരിയെ മാരകമായി മർദിക്കുകയും, അസഭ്യം പറയുകയും തടയാൻ എത്തിയ ഹോട്ടൽ ഉടമയെ ചപ്പാത്തി പരത്തുന്ന കോലെടുത്ത് തലക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
മാരാരിക്കുളം പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും സ്റ്റേഷനിലെ സിസിടിവി ക്യാമറ തകർക്കുകയും ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും. ഹോട്ടൽ ഉടമയുടെ പരാതിയിൽ നരഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാന്റ് ചെയ്തു.