കർണാടകയിലെ ഹസനിൽ ഭർത്താവിനെയും കുടുംബത്തെയും ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി കൊല്ലാൻ ശ്രമിച്ച യുവതി പിടിയിൽ. 33കാരിയായ ചൈത്രയെയാണ് പൊലീസ് പിടികൂടിയത്. ബേലൂർ സ്വദേശിയായ ഭർത്താവ് ഗജേന്ദ്ര, എട്ടും പത്തും വയസുള്ള ആൺമക്കൾ, ഗജേന്ദ്രയുടെ മാതാപിതാക്കൾ തുടങ്ങി അഞ്ച് പേരെ കൊല്ലാനാണ് ചൈത്ര പദ്ധതിയിട്ടിരുന്നത്. ചൈത്രയ്ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നെന്നും അത് മറയ്ക്കാനായിരുന്നു കൊലപാതകശ്രമമെന്നും പൊലീസ് പറഞ്ഞു.
കൂടത്തായി കൊലപാതകവുമായി സാമ്യതകളുള്ള കൊലപാതകമാണ് ഹസനിൽ അരങ്ങേറിയത്. ഭക്ഷണത്തിൽ പല തവണയായി ഉറക്കഗുളിക കലർത്തിക്കൊല്ലാനായിരുന്നു ചൈത്രയുടെ പദ്ധതി. ഭക്ഷണത്തിൽ വ്യത്യസ്ത ഗുളികകൾ ചേർത്ത് ശ്രദ്ധാപൂർവ്വം വിഷം കലർത്തി, ഇത് കണ്ടെത്താതിരിക്കാൻ ചൈത്ര വിഷം മാറിമാറി നൽകുമായിരുന്നു. കാമുകനായ ശിവുവിന്റെ സഹായത്തോടെയാണ് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർക്കാൻ തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.
രണ്ടുമാസക്കാലം കുടുംബം ഇതറിയാതെ ഭക്ഷണം കഴിച്ചെങ്കിലും ബാഗിൽ നിന്നും ഗജേന്ദ്ര ഗുളികകൾ കണ്ടെത്തിയതോടെ ചൈത്രയുടെ പദ്ധതികൾ തകർന്നു. ഗുളികകളുമായി ഗജേന്ദ്ര ആദ്യം ചെന്നത് ഡോക്ടറുടെ പക്കലാണ്.
കൃത്യമായ കുറിപ്പടിയില്ലാതെ ലഭിക്കാത്ത ഉറക്കഗുളികളാണ് അവയെന്ന് ഡോക്ടർ ഗജേന്ദ്രയോട് പറഞ്ഞു. പിന്നീട്, കുടുംബാംഗങ്ങളെ ചില വൈദ്യ പരിശോധനകൾക്ക് വിധേയമാക്കി. പരിശോധനയിൽ ശരീരത്തിൽ വിഷാംശമുള്ളതായും കണ്ടെത്തി.
11 വർഷം മുൻപായിരുന്നു ചൈത്രയുടെയും ഗജേന്ദ്രയുടെയും വിവാഹം. ചൈത്രയ്ക്ക് വിവാഹേതര ബന്ധം ആരംഭിച്ചത് മുതലാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി നിസ്സാരകാര്യങ്ങൾക്ക് പോലും ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നെന്ന് ഗജേന്ദ്ര പറയുന്നു. തുടർന്ന് ബന്ധം വഷളാകാൻ തുടങ്ങി. ഗജേന്ദ്ര ഈ ബന്ധം കണ്ടെത്തിയപ്പോൾ, ഇരു കുടുംബങ്ങളും ഇടപെട്ട് പരിഹരിക്കുകായിരുന്നെന്നും പൊലീസ് പറഞ്ഞു.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഗജേന്ദ്ര ബേലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ചൈത്രയെ അറസ്റ്റ് ചെയ്തെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.