Screen Grab Source: BOOM Live Official
FACT CHECK

പാകിസ്ഥാനില്‍ റേഡിയേഷന്‍ ചോര്‍ച്ച?! വൈറല്‍ കുറിപ്പിന്റെ സത്യമെന്ത്?

"റേഡിയോളജിക്കൽ സേഫ്റ്റി ബുള്ളറ്റിൻ" എന്ന് പേരിട്ടിരിക്കുന്ന കുറിപ്പിൽ പാകിസ്ഥാൻ സർക്കാരിന്റെ പേരും ചിഹ്നവും കൂടാതെ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി ഏകോപന മന്ത്രാലയത്തെക്കുറിച്ചുള്ള പരാമർശവുമുണ്ട്.

Author : ലിൻ്റു ഗീത

പാകിസ്ഥാന്റെ വടക്കുഭാ​ഗത്തുള്ള വ്യാവസായിക സ്ഥലത്ത് റേഡിയേഷൻ ചോർച്ചയുണ്ടായതായി അവകാശപ്പെടുന്ന ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാകിസ്ഥാൻ സർക്കാർ ആണ് കുറിപ്പ് പുറത്തിറക്കിയതെന്നാണ് അവകാശവാദം. പാകിസ്ഥാനിലെ കിരാന കുന്നുകളിലെ ആണവകേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യമിട്ടിരുന്നോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഉയരുന്ന സാഹചര്യത്തിലാണ് കുറിപ്പ് പ്രചരിക്കുന്നത്. എന്താകും ഇതിൻ്റെ വസ്തുത.

"റേഡിയോളജിക്കൽ സേഫ്റ്റി ബുള്ളറ്റിൻ" എന്ന് പേരിട്ടിരിക്കുന്ന കുറിപ്പിൽ പാകിസ്ഥാൻ സർക്കാരിന്റെ പേരും ചിഹ്നവും കൂടാതെ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി ഏകോപന മന്ത്രാലയത്തെക്കുറിച്ചുള്ള പരാമർശവുമുണ്ട്. 2025 മെയ് 13 നാണ് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അടിയന്തര സ്വഭാവമുള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ""confidential and immediate" എന്നും കുറിപ്പിന് നൽകിയിട്ടുണ്ട്. "വടക്കൻ പാകിസ്ഥാനിൽ റേഡിയേഷൻ ചോർച്ച സ്ഥിരീകരിച്ചു. നോൺ-ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗിനായി ഉപയോഗിക്കുന്ന ഇൻഡിയം-192 കാപ്സ്യൂൾ കൈമാറ്റം ചെയ്യുന്നതിനിടെ ഉണ്ടായ മെക്കാനിക്കൽ തകരാർ" ആണ് ഇതിന് കാരണമെന്നും പറയുന്നുണ്ട്.

പരിശോധനയിൽ പ്രചരിക്കുന്ന കുറിപ്പിൽ വ്യാകരണ പിശകുകളും 17 അക്ഷര തെറ്റുകളും കണ്ടെത്താൻ കഴിഞ്ഞു. ഇതെല്ലാം കുറിപ്പ് ഔദ്യോ​ഗികമല്ലെന്നും വ്യാ​ജമാണെന്നും വ്യക്തമാക്കുന്നതാണ്. കൂടാതെ, കുറിപ്പിൽ പരാമർശിക്കുന്ന nrsd@env.go.v.pk എന്ന ഇമെയിൽ വിലാസത്തിന് പാകിസ്ഥാൻ സർക്കാർ ഉപയോഗിക്കുന്ന ഔദ്യോഗിക ഇമെയിൽ വിലാസവുമായി (.gov.pk) യാതൊരു ബന്ധവുമില്ല. മാത്രവുമല്ല, നൽകിയിരിക്കുന്ന ഇമെയിൽ പ്രവർത്തന രഹിതവുമല്ല.

പാക് റേഡിയോളജിക്കൽ സേഫ്റ്റി ഡിവിഷന്റെ ഡയറക്ടർ ജനറൽ എന്ന് കുറിപ്പിൽ കൊടുത്തിരിക്കുന്ന "മാലിക് അസദ് റഫീഖ്" എന്ന പേര് തിരഞ്ഞപ്പോൾ പാകിസ്ഥാനിൽ അത്തരമൊരു വകുപ്പ് നിലവിലില്ലെന്ന് വ്യക്തമായി. പാകിസ്ഥാൻ ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റിയാണ് അവിടെയുള്ളത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള വസ്തുത പരിശോധന സംഘവും, പാകിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഫാക്റ്റ് ചെക്കിങ്ങ് സംഘവും കുറിപ്പ് വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കിരാന കുന്നുകൾ സേന ലക്ഷ്യമിട്ടിട്ടില്ലെന്ന് 2025 മെയ് 12 ന് നടന്ന പത്രസമ്മേളനത്തിൽ ഇന്ത്യൻ സായുധ സേന വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT