രാജ്യത്തിൻ്റെ അഭിമാന താരവും ഒളിംപിക് മെഡൽ ജേതാവുമായ പി.ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകുന്ന സ്വീകരണം മന്ത്രിമാരുടെ ഈഗോ ക്ലാഷിനെ തുടർന്ന് മാറ്റിവെക്കേണ്ടി വന്നത് കായിക രംഗത്തോടുള്ള അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കായിക വകുപ്പാണോ, അതോ വിദ്യാഭ്യാസ വകുപ്പാണോ സ്വീകരണം നൽകേണ്ടതെന്ന തർക്കം സർക്കാരിൻ്റെ കൂട്ടുത്തരവാദിത്വം ഇല്ലായ്മയും വീഴ്ചയുമാണ്. രാജ്യത്തിന് വേണ്ടി രണ്ട് ഒളിംപിക് മെഡൽ നേടിയ കായിക താരത്തെ വ്യക്തിപരമായി അവഹേളിക്കുക കൂടിയാണ് സർക്കാർ ഇതിലൂടെ ചെയ്തതെന്നും സതീശൻ പറഞ്ഞു.
മന്ത്രിമാർ തമ്മിലുള്ള തർക്കവും ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ട് ചടങ്ങ് മാറ്റിവെച്ചതുമൊന്നും അറിയാതെ ശ്രീജേഷും കുടുംബവും സ്വീകരണ ചടങ്ങിന് തിരുവനന്തപുരത്തേക്ക് തിരിച്ചിരിക്കുന്നു. രാജ്യം ആദരിക്കുന്ന ഹോക്കി താരത്തോട് എന്ത് മര്യാദയാണ് സംസ്ഥാന സർക്കാർ കാട്ടിയതെന്നും വി.ഡി സതീശൻ ചോദിച്ചു.
Read More: "കേരളത്തിൽ ഹോക്കിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണം"; പി. ആർ ശ്രീജേഷിന് സ്വീകരണമൊരുക്കി ജന്മനാട്
ജന്മനാട്ടിൽ പി.ആർ. ശ്രീജേഷ് നേരിട്ട അപമാനത്തിന് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. ഇനി ഒരു കായിക താരത്തിനും ഇത്തരം ഒരു അവസ്ഥ ഉണ്ടാകരുത്. അഭിമാന താരങ്ങളെ അപമാനിക്കാതിരിക്കാൻ എങ്കിലും സംസ്ഥാന സർക്കാർ ശ്രദ്ധിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.