ചെന്നൈ: ടി20 ലോകകപ്പില്‍ സൂപ്പർ 8 മത്സരത്തിൽ സിംബാബ്‌വെയെ 72 റൺസിന് കീഴടക്കി സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി നിലനിർത്തി നീലപ്പട. ആദ്യം ബാറ്റ് ചെയ്ത് 256 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യ സിംബാബ്‌വെയെ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ അനുവദിച്ചുള്ളൂ.
അടുത്ത സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് കടക്കാം. നിലവിലെ രണ്ട് പോയിൻ്റ് വീതമാണ് നേടിയതെങ്കിലും നെറ്റ് റൺറേറ്റിൻ്റെ കരുത്തിൽ ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി വിൻഡീസ് രണ്ടാം സ്ഥാനത്താണുള്ളത്.
ഇന്ത്യ ഉയർത്തിയ റൺമലയ്ക്ക് മുന്നിൽ സിംബാബ്‌വെ ബാറ്റർമാർ പൊരുതിയാണ് കീഴടങ്ങിയത്. ഓപ്പണർ ബ്രയാൻ ബെന്നറ്റ് 59 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്നു. 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അർഷ്ദീപ് സിങ് ആണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്.
നേരത്തെ നിശ്ചിത 20 ഓവറിൽ 256/4 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇന്ത്യൻ ബാറ്റർമാരെല്ലാം തിളങ്ങിയ മത്സരത്തിൽ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്കോറും പിറന്നു. സഞ്ജു-അഭിഷേക് ഓപ്പണിങ് സഖ്യം സമ്മാനിച്ച 48 റൺസ് ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്നിങ്സിൽ നിർണായകമായത്. അഭിഷേക് ശർമ ഫിഫ്റ്റി നേടി ഫോമിലേക്ക് തിരിച്ചെത്തുന്നതും കാണാനായി. തിലക് വർമയ്‌ക്കൊപ്പം (16 പന്തിൽ 44) ഹാർദിക് പാണ്ഡ്യ (23 പന്തിൽ 50) വാലറ്റത്ത് നടത്തിയ വെടിക്കെട്ടാണ് സ്കോർ 250 കടത്തിയത്.
നേരത്തെ ടീം ഇന്ത്യക്ക് മിന്നൽപ്പിണർ തുടക്കം സമ്മാനിച്ചാണ് സഞ്ജു സാംസൺ മടങ്ങിയത്. 15 പന്തിൽ നിന്ന് 24 റൺസെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് സഞ്ജു പുറത്തായത്. രണ്ട് സിക്സറും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്. മുസറബാനി എറിഞ്ഞ നാലാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു സ്ലോ ബോൾ തൂക്കിയടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടത്. മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ സഞ്ജു വീണ്ടും പരാജയപ്പെട്ടത് ചെപ്പോക്കിലെ ആരാധകർക്ക് നിരാശ സമ്മാനിച്ചു.
നേരത്തെ റിച്ചാർഡ് എൻഗാരവ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ഓഫ് സൈഡിലേക്ക് സിക്സർ പറത്തിയാണ് സഞ്ജു തുടങ്ങിയത്. ആദ്യ സിക്സർ ബാക്ക് ഫൂട്ടിലാണെങ്കിൽ രണ്ടാം സിക്സർ ഫ്രണ്ട് ഫൂട്ടിൽ നിന്നാണ് പിറന്നത്. ആദ്യ ഓവറിൽ സഞ്ജുവിൻ്റെ ബാറ്റിൽ നിന്ന് 13 റൺസാണ് പിറന്നത്. മുസറബാനി എറിഞ്ഞ രണ്ടാം ഓവറിൽ 10 റൺസും പിറന്നു. ടിനോടെൻഡ മപോസ എറിഞ്ഞ മൂന്നാം ഓവറിൽ ഇന്ത്യ 23 റൺസ് വാരി.
ഇഷാൻ കിഷനെ (24 പന്തിൽ 38) സിക്കന്ദർ റാസയുടെ പന്തിൽ എൻഗാരവ ക്യാച്ചെടുത്ത് പുറത്താക്കി. അർധസെഞ്ച്വറി നേടിയ അഭിഷേക് ശർമയെ (30 പന്തിൽ 55) മപോസയുടെ പന്തിൽ സിക്കന്ദർ റാസ ക്യച്ചെടുത്ത് പുറത്താക്കി. സൂര്യകുമാർ യാദവിനെ (13 പന്തിൽ 33) റിച്ചാർഡ് എൻഗാരവ പുറത്താക്കി. ഹാർദിക് പാണ്ഡ്യ (23 പന്തിൽ 50), തിലക് വർമ (16 പന്തിൽ 44) എന്നിവർ വാലറ്റത്ത് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്.
സെമി സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകൾക്കും ജയം അനിവാര്യമായ മാച്ചിൽ ഇന്ത്യയെ സിംബാബ്‌വെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിൽ തിരിച്ചെത്തിയതും അക്സർ പട്ടേൽ മടങ്ങിയെത്തിയതും ടീമിനെ കൂടുതൽ ശക്തമാക്കി.