NEWSROOM

ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ല, ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ സമയം നൽകും: എസ്. ജയശങ്കർ

ലണ്ടനിൽ അഭയം ലഭിക്കുന്നതുവരെ ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ അഭയം നൽകണമെന്നാണ് പ്രതിപക്ഷ പാർട്ടികളടക്കമുള്ളവരുടെ ആവശ്യം

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ഹസീനയ്ക്ക് സമയം നൽകിയിരിക്കുകയാണ്. അതുവരെ ഇന്ത്യയിൽ തുടരുമെന്നും ജയശങ്കർ അറിയിച്ചു. ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തുന്നതിനായി ചേർന്ന പാർലമെൻ്ററി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

അതേസമയം, സഹോദരിക്കാപ്പം ഹസീന ഇന്ത്യയിലെക്കെത്തിയ ബംഗ്ലാദേശ് വ്യോമസേനയുടെ  സി-130 ജെ വിമാനം ഹിൻഡൻ വ്യോമസേനാത്താവളത്തിൽ നിന്നും തിരികെ മടങ്ങിയിരുന്നു. വിമാനത്തിൽ ഹസീന ഉണ്ടായിരുന്നില്ലെന്നും ഏഴ് സൈനികർ ബംഗ്ലാദേശിലേക്ക് മടങ്ങിയെന്നും എൻഐഎ റിപ്പോർട്ട് ചെയ്തിരുന്നു. പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. താത്കാലികമായി ഇന്ത്യയിൽ തുടരാൻ അനുവദിച്ച എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഷെയ്ഖ് ഹസീന നന്ദി അറിയിച്ചു. നിലവിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഹസീനയുള്ളത്. 

ബംഗ്ലാദേശ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദ സിയയെ ജയിൽ മോചിതയാക്കാൻ പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഉത്തരവിട്ടു. കരസേന മേധാവി ജനറൽ വക്കർ ഉസ് സമാൻ, നാവിക വ്യോമസേന മേധാവികൾ, ബിഎൻപി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കൂടാതെ, വിദ്യാർഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവൻ ആളുകളെയും വിട്ടയക്കാനും തീരുമാനമായി. നിലവിൽ ബംഗ്ലാദേശിൻ്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം എല്ലാ രാഷ്‌ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപവത്കരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

SCROLL FOR NEXT