കണ്ണൂർ: പുലർച്ചയോടെ പിടിയിലായ ക്രിമിനൽ കേസിലെ പ്രതി അർജുൻ ആയങ്കിയുടേത് വെറും ഷോ മാത്രമാണെന്ന് എഡിജിപി പി. വിജയൻ പറഞ്ഞു. പൊലീസിനെ കുറെ വെല്ലുവിളിച്ചു എന്നത് അയാളുടെ തോന്നലാണ്. ജാമ്യ അപേക്ഷ നൽകിയാൽ സാധാരണ കോടതി ഇടപെടൽ കഴിഞ്ഞേ പൊലീസ് ഇടപെടാറുള്ളൂവെന്നും എഡിജിപി പറഞ്ഞു.
പൊലീസിനെ വെല്ലുവിളിക്കൽ എന്നത് സമൂഹത്തെ വെല്ലുവിളിക്കലിന് തുല്യമാണ്. പൊലീസിനെ വെല്ലുവിളിച്ച് കമൻ്റിട്ടവരെയും പിന്നാലെ കിട്ടുമെന്നും എഡിജിപി വ്യക്തമാക്കി. ആയങ്കിയെ വെടിവെക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നില്ലെന്നും എഡിജിപി പി.വിജയൻ പറഞ്ഞു. ഒരു ആയങ്കിയല്ല ഇനി മറ്റൊരു ആയങ്കിയും ഉണ്ടാവാതിരിക്കാനാണ് ശ്രമം. പൊലീസിനെ വെല്ലുവിളിക്കാൻ അനുവദിക്കരുതെന്നാണ് ആഭ്യന്തരമന്ത്രിയും പറഞ്ഞിട്ടുള്ളതെന്നും എഡിജിപി പറഞ്ഞു.
അതേസമയം അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുക്കാൻ എറണാകുളത്ത് നിന്ന് പൊലീസ് പുറപ്പെട്ടു. ഇന്ന് രാത്രിയോടെ ആയങ്കിയെ കൊച്ചിയിൽ എത്തിക്കാനാണ് നീക്കം. അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് എറണാകുളം റൂറൽ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.