തൃശൂർ: ജനിതക രോഗമായ ആങ്കിലോസിങ് സ്‌പോണ്ടിലൈറ്റിസ് ബാധിതർക്കുള്ള സൗജന്യ ഇഞ്ചക്ഷനുകൾ നിലച്ചതായി പരാതി. സർക്കാർ മെഡിക്കൽ കോളേജുകൾ നൽകി വരുന്ന മരുന്ന് ലഭ്യമല്ലാതായതോടെ സംസ്ഥാനത്തെ നിരവധി നിർധന രോഗികളാണ് ബുദ്ധിമുട്ട് നേരിടുന്നത്. മരുന്ന് വിതരണം എത്രയും വേഗത്തിൽ പുനഃസ്ഥാപിക്കണമെന്നും കൂടുതൽ പേർക്ക് പദ്ധതിയിലൂടെ സഹായം നൽകണമെന്നുമാണ് രോഗികൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരെ ബാധിച്ച ദുർവിധിയാണ് ആങ്കിലോസിങ് സ്‌പോണ്ടിലൈറ്റിസ് എന്ന രോഗം. നട്ടെല്ലിനെ ബാധിക്കുന്ന ഒരു തരം സന്ധിവാതമാണെങ്കിലും ഒരാളുടെ ജീവിതത്തെ തന്നെ ഈ ജനിതക രോഗം പ്രതിസന്ധിയിലാക്കും. അത്തരത്തിൽ ദുരിത ജീവിതം നയിക്കുന്ന ആളാണ് തൃശൂർ അരിമ്പൂർ സ്വദേിശിയായ ജെയ്സൺ.
ഇന്ത്യയിൽ ലക്ഷത്തിൽ ഏഴു പേർക്ക് ആങ്കിലോസിങ് സ്‌പോണ്ടിലൈറ്റിസ് രോഗം ഉള്ളതായി ആരോഗ്യമന്ത്രാലയം കണക്കാക്കുന്നു. കേരളത്തിൽ മാത്രം അഞ്ച് ലക്ഷം പേർ ഈ രോഗ ബാധിതരാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. അസുഖ ബാധിതരിൽ ഏറെ പേരും ചെറുപ്പക്കാരാണ്. നട്ടെല്ലിന് ബലക്ഷയം സംഭവിച്ച് നടക്കാൻ പ്രയാസമാകുന്ന രോഗികൾക്ക്, സന്ധികൾക്കുണ്ടാവുന്ന കടുത്ത വേദനയും കടുത്ത ക്ഷീണവും മൂലം തൊഴിലെടുത്ത് ജീവിക്കാൻ പോലും സാധിക്കാതെ വരുന്നു.
സർക്കാർ മെഡിക്കൽ കോളേജ് വഴി സൗജന്യമായി ലഭ്യമായിരുന്ന ബയോജിക്കൽ ഇഞ്ചക്ഷനുകൾ ആങ്കിലോസിങ് സ്‌പോണ്ടിലൈറ്റിസ് ബാധിച്ച ജെയ്സണെ പോലുള്ളവർക്ക് ആശ്വാസമായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി ഈ മരുന്നുകൾ ലഭിക്കുന്നില്ല.
തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് ആങ്കിലോസിങ് സ്‌പോണ്ടിലൈറ്റിസ് രോഗികൾക്ക് കേരളത്തിൽ വിദഗ്ദ ചികിത്സ ലഭ്യമാകുന്നത്. ഈ ആശുപത്രികളിലെ റുമറ്റോജി വിഭാഗത്തിൽ ചികിത്സ തുടരുന്ന 60 രോഗികൾക്കാണ് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ പദ്ധതിയിലൂടെ 2021 മുതൽ മരുന്നുകൾ ലഭിച്ചിരുന്നത്.
അടുത്ത കാലത്ത് മരുന്നുകൾ ലഭ്യമല്ലാതായതോടെ ആരോഗ്യ വകുപ്പിനും സർക്കാരിനും നിരവധി നിവേദനങ്ങൾ യെങ്കിലും നടപടിയുണ്ടായിട്ടില്ല. എത്രയും വേഗം മരുന്ന് വിതരണം പുനസ്ഥാപിക്കണമെന്നും പദ്ധതിയുടെ ആനുകൂല്യങ്ങൾ കൂടുതൽ രോഗികളിലേക്ക് എത്തിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.