കൊച്ചി: വീണ്ടും ഗുരുതര ആരോപണവുമായി നടി അൻസിബ ഹസൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ അധിക്ഷേപിച്ച് ഒറ്റപ്പെടുത്താൻ ജനപ്രതിനിധിയും കൂട്ട് നിന്നുവെന്ന് അൻസിബ പോസ്റ്റിൽ ആരോപിച്ചു. "ആദ്യം മേത്തച്ചി ആക്കി, പിന്നെ ജിഹാദിയാക്കി പിന്നെ മത പരിവർത്തനത്തിൻ്റെ പേരിൽ ഒറ്റപ്പെടുത്തിയെന്നും പോസ്റ്റിൽ പറയുന്നു.
മഹാ നടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനം രണ്ടാനച്ഛൻ്റെ പേരിൽ പോലും തന്നെ തേജോവധം ചെയ്തു. ഇപ്പോൾ സുഹൃത്തുക്കളുടെ നേരെയും നീളുകയാണെന്നും അൻസിബ പറഞ്ഞു. ലക്ഷങ്ങൾ മുടക്കി തനിക്കെതിരെ ഗൂഢാലോചന മെനയുന്നുവെന്നും അൻസിബ ആരോപിച്ചു. ഇതിനെതിരെ വീണ്ടും നിയമപരമായി പോരാടുമെന്നും അൻസിബ പറയുന്നു.
അതേസമയം അപകീർത്തികരമായ പരാമർശത്തിൽ അൻസിബ ഇന്ന് വീണ്ടും പരാതി നൽകി. ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് അൻസിബ പരാതി നൽകിയത്. അൻസിബയ്ക്കെതിരെ യൂടൂബ് ചാനലിൽ ഇൻ്റർവ്യൂവിൽ ഗുരുതര ആരോപണമാണ് ലക്ഷ്മിപ്രിയ ഉന്നയിച്ചത്.
പാലാരിവട്ടം പൊലീസിലാണ് ഇവർ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കഥകളും, അപകീർത്തികരമായ പ്രചാരണങ്ങളും നടത്തുന്നുവെന്ന് പരാതിയിൽ പറയുന്നു. അമ്മയുടെ മുൻ പ്രസിഡൻ്റ് ശ്വേത മേനോൻ ആണ് പ്രചാരണങ്ങൾക്ക് പിന്നിലെന്നും അൻസിബ ആരോപിച്ചിരുന്നു.