പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയ സോണിയാ ഗാന്ധിയുടെ വീട്ടിൽ കയറ്റിയതിൽ നിർണായക വിവരം പങ്കുവച്ച് ആൻ്റോ ആൻ്റണി എംപി. കമൻ്റ് ബോക്സ് ഓഫ് ചെയ്ത് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആൻ്റോ ആൻ്റണിയുടെ പ്രതികരണം. ഉണ്ണികൃഷ്ണൻ പോറ്റിയ കയറ്റിയത് ഞാനല്ലെന്നും, അത് കർണാടക കോൺഗ്രസ് ആണെന്നുമാണ് ആൻ്റോ ആൻ്റണിയുടെ വെളിപ്പെടുത്തൽ.
തനിക്കെതിരെ ഓരോ ആരോപണമുന്നയിക്കുന്ന സിപിഐഎം മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആൻ്റോ ആൻ്റണി അറിയിച്ചു. സോണിയാ ഗാാന്ധിക്കൊപ്പം പോറ്റി നിൽക്കുന്ന 12 വർഷങ്ങൾക്കപ്പുറത്തെ ഫോട്ടോ ചൂണ്ടിക്കാണിച്ചാണ് തനിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. കർണാടകയിൽ നിന്നുള്ള നേതാക്കളാണ് അന്ന് പോറ്റിക്ക് അപ്പോയ്ൻമെൻ്റ് എടുത്ത് കൊടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെ ആ ആരോപണം അവസാനിച്ചു. പിന്നാലെയാണ് സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ഉദയഭാനു രംഗത്തെത്തിയത്.
"ശബരിമലയിലെ തന്ത്രിയുടെ രണ്ടര കോടി രൂപ തിരുവല്ലയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടായിരുന്നു എന്നും, ആ പണം ഞാൻ പിൻവലിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. തന്ത്രിക്ക് പ്രസ്തുത ധനകാര്യ സ്ഥാപനത്തിൽ ഒരു രൂപയുടെ പോലും നിക്ഷേപം ഉണ്ടായിരുന്നില്ലെന്നും, തന്ത്രിയെ ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നും ധനകാര്യ സ്ഥാപന ഉടമ വ്യക്തമാക്കുകയും ചെയ്തതോടെ ആ ആരോപണവും പൂർണമായി പൊളിഞ്ഞു", ആൻ്റോ ആൻ്റണി പറഞ്ഞു.
ഒരു ഫിനാൻസ് കമ്പനിയിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയെന്നാണ് തനിക്കെതിരെ വന്ന മൂന്നാമത്തെ ആരോപണം. ആരോപണം ഉന്നയിക്കുന്നവർ അതിൻ്റെ രേഖകൾ കൂടി പുറത്തുവിടണം. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ശബരിമല സ്വർണക്കൊള്ളയിൽ പെട്ട സിപിഐഎമ്മിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യാതൊരു പാർട്ടി നടപടിയും സ്വീകരിക്കാതെ പ്രതികൾ ജാമ്യത്തിലിറങ്ങി വിഹാരിക്കുകയാണെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.
അതേസമയം, താൻ ഉന്നയിച്ച ആരോപണങ്ങളെല്ലാം ആൻ്റോ ആൻ്റണി നിഷേധിക്കുകയാണ് എന്ന് കെ.പി. ഉദയഭാനു പറഞ്ഞു. എത്ര രൂപ വാങ്ങിയെന്നോ എത്ര രൂപ തിരിച്ചു കൊടുത്തു എന്നോ ആൻ്റോ പറയുന്നില്ല. പണം എങ്ങനെയാണ് വാങ്ങിയത് എന്നും തിരിച്ചു കൊടുത്തതെന്നും പറയാൻ തയ്യാറാകുന്നില്ല. ഇതിനൊക്കെ മറുപടി ആൻ്റോ പറഞ്ഞു. സത്യം തെളിയുമെന്നും, നിയമപരമായി മുന്നോട്ട് പോകുമെന്നും ഉദയഭാനു വ്യക്തമാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തന്ത്രിയുടെ പണമുണ്ടെന്ന് എസ്ഐടിയാണ് ആദ്യം പറഞ്ഞത്. പത്രമാധ്യമങ്ങളിൽ പിന്നീട് അത് കണ്ടപ്പോൾ താൻ പറയുകയാണ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.