എറണാകുളം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂകളുകളില്‍ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമന സംവരണം ഉറപ്പാക്കുന്ന സർക്കാർ ഉത്തരവില്‍ വിമർശനവുമായി സിറോ-മലബാർ സഭ. അധ്യാപകരെ സർക്കാർ ആത്മഹത്യയിലേക്ക് തള്ളി വിടുന്നു എന്നാണ് വിമർശനം. ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് മേജർ ആർച്ച് ബിഷപ് റാഫേല്‍ തട്ടില്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടു അധ്യാപക നിയമനത്തിൽ ക്രൈസ്‌തവ എയ്‌ഡഡ് മേഖലയോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്. കത്തോലിക്കാ മാനേജ്‌മെന്റിൻ്റെ കീഴിൽ എയ്‌ഡഡ് സ്‌കൂളുകളിൽ നിയമനം നേടിയിട്ടുള്ള പതിനാറായിരത്തിലധികം അധ്യാപകരുടെ നിയമനങ്ങളിൽ അനുകൂല തീരുമാനം സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന ആവശ്യമാണ് കത്തിൽ മേജർ ആർച്ച്ബിഷപ് ഉന്നയിച്ചിരിക്കുന്നത്.
ഭിന്നശേഷി വിഭാഗത്തിൽപെടുന്ന ഉദ്യോഗാർത്ഥികൾക്കായി നിയമാനുസൃതമായി ഒഴിവുകൾ എയ്‌ഡഡ് സ്കൂളുകളിൽ ഒഴിച്ചിട്ടുണ്ടെങ്കിൽ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവൽക്കരിക്കണമെന്നും എൻഎസ്എസ് മാനേജ്മെൻ്റിൻ്റെ കീഴിലുള്ള സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട വിധിയിൽ സുപ്രീംകോടതി തീർപ്പു കൽപ്പിക്കുകയും അതേ തുടർന്ന് അനുകൂലമായ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എൻഎസ്എസ് കേസിൽ സുപ്രീംകോടതി നടത്തിയ വിധിന്യായത്തിൽ തന്നെ സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാം എന്ന കാര്യം വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ കെസിബിസി കമ്മീഷൻ ഫോർ എജുക്കേഷനു വേണ്ടി കൺസോർഷ്യം ഓഫ് കാത്തലിക് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും എൻഎസ്എസിനു അനുകൂലമായ വിധിയുടെയും, അതിനനുസൃതമായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൻ്റെയും വെളിച്ചത്തിൽ കാത്തലിക് മാനേജ്‌മെന്റുകളുടെ അപേക്ഷ പരിഗണികാമെന്ന അനുകൂല വിധി നേടുകയും ചെയ്തുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഈ വിധിന്യായം നടപ്പാക്കികൊണ്ടുള്ള സർക്കാർ ഉത്തരവിൽ പറയുന്നത് സുപ്രീം കോടതി ഉത്തരവ് എൻഎസ്എസിന് മാത്രം ബാധകമാണെന്നും മറ്റു മാനേജ്‌മെൻ്റുകളിൽ ഇത് നടപ്പിലാക്കണമെങ്കിൽ പ്രത്യേക കോടതി ഉത്തരവ് മേടിക്കണമെന്നുമാണെന്ന് റാഫേല്‍ തട്ടില്‍ മുഖ്യമന്ത്രിക്കുള്ള കത്തില്‍ പറയുന്നു. എൻഎസ്എസിന് ലഭിച്ച അനുകൂല വിധി മറ്റു സമുദാ യങ്ങളിൽ പെട്ടവർക്കും സമാനസാചര്യങ്ങളിൽ ബാധകുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതിനാൽ കാത്തലിക് മാനേജ്‌മെൻ്റുകളുടെ കേസിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവും ആണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും മേജർ ആർച്ചുബിഷപ് വിമർശിക്കുന്നു.
എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി വിഭാഗക്കാരുടെ നിയമനനടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് വിദ്യഭ്യാസ വകുപ്പിന്റെ നിർദേശം. ഭിന്നശേഷി നിയമനം പൂർത്തിയാക്കിയ ശേഷം താൽക്കാലിക ജീവനക്കാരുടെ നിയമനങ്ങൾ സ്ഥിരപ്പെടുത്തുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഭിന്നശേഷി നിയമനങ്ങൾക്കായി സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഈ സമിതികളുടെ പ്രവർത്തനം ഈ മാസം ഓഗസ്റ്റ് 25-ന് ആരംഭിക്കും. ഈ നടപടികൾ പൂർത്തിയാക്കുന്നതോടെ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ നിയമിക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചത്.